വടകര: (vadakara.truevisionnews.com)വടകര റീജണൽ ട്രാൻസ്പോർട്ട് ഓഫീസിലെ മുൻ ആർ.ടി.ഒ. കെ. ഹരീന്ദ്രനെ വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന് കോഴിക്കോട് വിജിലൻസ് കോടതി ഒരുവർഷം തടവിനും 37.5 ലക്ഷം രൂപ പിഴശിക്ഷയ്ക്കും വിധിച്ചു.
1989 ജനുവരി മുതൽ 2005 ഓഗസ്റ്റ് വരെയുള്ള കാലഘട്ടത്തിൽ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റിന്റെ വിവിധ ഓഫീസുകളിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, ജോയന്റ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ, റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ എന്നിങ്ങനെ ജോലിചെയ്തിരുന്ന കെ. ഹരീന്ദ്രൻ ഈ
കാലയളവിൽ അനധികൃതമായി 38 ലക്ഷത്തിലധികം രൂപയുടെ വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന് കോഴിക്കോട് സ്പെഷ്യൽ സെൽ രജിസ്റ്റർചെയ്ത കേസിലാണ് വിധി.
ഹരീന്ദ്രൻ തന്റെ കുടുംബാംഗങ്ങളുടെ പേരിൽ ബിനാമിയായി സമ്പാദിച്ച എട്ടേക്കർ 87 സെന്റ് സ്ഥലവും ഒരു ഇരുനില വീടും കണ്ടുകെട്ടി. കോഴിക്കോട് വിജിലൻസ് സ്പെഷ്യൽ സെൽ മുൻ പോലീസ് സൂപ്രണ്ട് കെ. സുബൈർ രജിസ്റ്റർചെയ്ത, സ്പെഷ്യൽ സെൽ മുൻ പോലീസ് സൂപ്രണ്ട് ശ്രീസുകൻ കുറ്റപത്രം സമർപ്പിച്ച കേസിലാണ് പ്രതിയായ ഹരീന്ദ്രൻ കുറ്റക്കാരനാണെന്ന് കോഴിക്കോട് വിജിലൻസ് കോടതി കണ്ടെത്തിയത്.
സ്പെഷ്യൽ സെൽ ഡിവൈ.എസ്.പി.മാരായിരുന്ന ഐ. മുഹമ്മദ് അസ്ലാം, കെ. മധുസൂദനൻ, ടി. ഉണ്ണികൃഷ്ണൻ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ വി.കെ. ശൈലജൻ ഹാജരായി.
#RTO #Vadakara #gets #jail #term #fine #disproportionate #assets