Sep 15, 2024 08:25 AM

വടകര :(vatakara.truevisionnews.com) പന്തീരടി മനയിലെത്തി തറവാട്ടകങ്ങളിൽനിന്ന്‌ ദക്ഷിണയും കോടിമുണ്ടും വാങ്ങി നാടിന് അനുഗ്രഹം ചൊരിയാൻ ഓണപ്പൊട്ടന്മാർ ഇത്തവണയും എത്തി.

ഉത്രാടം നാളിലും തിരുവോണത്തിനും നാടും നഗരവും ആഘോഷത്തിൽ അലിയുമ്പോൾ നാട്ടിടവഴികളിലെ മണിക്കിലുക്കവും ഓണപ്പൊട്ടനും ഓണത്തിന്റെ ഗതകാലസ്മരണകളുണർത്തും.

ദേശ സഞ്ചാരത്തിനായി പന്തീരടി മനയിൽനിന്ന്‌ ഓണപ്പൊട്ടന്മാരുടെ ഒന്നിച്ചുള്ള വരവ് കാണേണ്ട കാഴ്ചയാണ്. കോഴിക്കോട്‌, കണ്ണൂർ ജില്ലകളിലെ ഗ്രാമപ്രദേശങ്ങളിലാണ്‌ പൊതുവെ ഓണപ്പൊട്ടന്മാരെ കാണാനാകുക.

തെയ്യം കലാരൂപത്തിന്‌ പേരുകേട്ട വടക്കൻ മലബാറിൽ മഹാബലിയെ പ്രതിനിധീകരിച്ച്‌ കെട്ടുന്ന തെയ്യക്കോലമാണ്‌ ഓണപ്പൊട്ടൻ.

മലയ സമുദായത്തിൽപ്പെട്ടവരാണ് പരമ്പരാഗതമായി ഓണപ്പൊട്ടൻ വേഷം കെട്ടാറുള്ളത്. മുന്നൂറ്റൻ സമുദായക്കാരും ചില ഇടങ്ങളിൽ ഓണപ്പൊട്ടൻ വേഷം കെട്ടാറുണ്ട്.

കാലമേറെ മാറിയെങ്കിലും ആചാരങ്ങളും ചിട്ടവട്ടങ്ങളും പാലിച്ചാണ് ഇതിനായി തയ്യാറെടുക്കുന്നത്. അത്തം നാൾ തുടങ്ങി 10 ദിവസം നീണ്ട വ്രതവും എടുക്കാറുണ്ട്.

വാഴപ്പോള ചീന്തിയെടുത്ത നാരുകൊണ്ടുള്ള മുടിയും താടിയും ഉൾപ്പെടെ ഓണപ്പൊട്ടന്റെ ഉടയാടകളും ആഭരണങ്ങളുമെല്ലാം പ്രകൃതിദത്തമായ വസ്തുക്കൾ ഉപയോഗിച്ചാണ് നിർമിക്കുന്നത്‌.

അണിഞ്ഞൊരുങ്ങി നാടുചുറ്റാൻ ഇറങ്ങിയാൽ ആരോടും മിണ്ടരുതെന്നാണ് ഐതിഹ്യം. ഉരിയാടാതെ പോകുന്നതിനാലാണ് ഓണേശ്വരന് ഓണപ്പൊട്ടനെന്ന പേരുവന്നത്.

ഓലക്കുടയും ചൂടി ഓട്ടുമണിയും കിലുക്കിയാണ് സഞ്ചാരം. ഓടിയും നടന്നും ഒരു വീട്ടിൽനിന്ന്‌ മറ്റൊരു വീട്ടിലേക്ക് പ്രയാണം തുടരും.

നിറനാഴിയും നിലവിളക്കും കൊളുത്തി പൂക്കളമിട്ടാണ്‌ വീട്ടുകാർ ഓണപ്പൊട്ടനെ സ്വീകരിക്കുന്നത്‌. നാണയത്തുട്ടുകളും അരിയും ദക്ഷിണയായി നൽകും.

#memory #past #Onapottan #both #rural #urban #areas

Next TV

Top Stories