വടകര : (https://vatakara.truevisionnews.com/)ഒൻപത് വയസ്സുകാരിയെ ലൈംഗികാതിക്രമത്തിനും ബലാത്സംഗത്തിനും ഇരയാക്കിയ കേസിൽ പ്രതിക്ക് 74 വർഷം കഠിനതടവും 85000 രൂപ പിഴയും വിധിച്ച് കോടതി.ആയഞ്ചേരി തറോപ്പൊയിൽ സ്വദേശി കുനിയിൽ ബാലൻ( 61 )നെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി കെ നൗഷാദലി ശിക്ഷിച്ചത്. .
2024 ജനുവരി മാസത്തിൽ എൽ പി സ്കൂൾ വിദ്യാർത്ഥിനിയായ കുട്ടിയുടെ അമ്മ മരണപ്പെട്ട സമയത്ത് വീട്ടിൽ എത്തിയ ബന്ധുവായ പ്രതി പെൺകുട്ടിയെ പല ദിവസങ്ങളിലും ലൈംഗികാതിക്രമത്തിന് വിധേയമാക്കുകയായിരുന്നു.പിന്നീട് സ്കൂൾ ടീച്ചറോട് കുട്ടി വിവരം പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ്സിന്റെ സഹായത്തോടെ പോലീസിൽ പരാതി നൽകുകയായിരുന്നു .
തൊട്ടിൽപ്പാലം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ബലാത്സംഗത്തിനും പോക്സോ നിയമപ്രകാരമുള്ള വകുപ്പുകളുടെയും അടിസ്ഥാനത്തിൽ കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്ന്പ്രതിയെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് 2024 ഫെബ്രുവരി ഒന്നാം തീയതി മുതൽ ജയിലിൽ കഴിഞ്ഞു വരികയാണ്.
ജാമ്യ അപേക്ഷ ബോധിപ്പിച്ചിരുന്നെങ്കിലും അത് കോടതി അനുവദിക്കാത്തതിനാൽ വിചാരണ തടവുകാരനായി കഴിഞ്ഞു വരികയായിരുന്നു. കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 19 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകൾ ഹാജരാക്കുകയും ചെയ്തു.
2024 ജനുവരി 31ന് രജിസ്റ്റർ ചെയ്ത കേസിൽ തൊട്ടിൽപ്പാലം പോലീസ് ഇൻസ്‌പെക്ടർ ബിനു.ടി എസ് അന്വേഷണം നടത്തി ചാർജ് ഷീറ്റ് ബോധിപ്പിക്കുകയായിരുന്നു. സബ് ഇൻസ്പെക്ടർ ആയിരുന്ന വിഷ്ണു എംപി ഗ്രേഡ് എ എസ് ഐ സുശീല കെ പി എന്നിവരാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം ബോധിപ്പിച്ചത് പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി.
Sexual assault in Vadakara















































