അഴിയൂർ : മുക്കാളി തൊണ്ടിവയൽ ഐസ് പ്ലാന്റ് അനുമതിക്കായി അഴിയൂർ ഗ്രാമ പഞ്ചായത്ത് ഭരണകക്ഷി നേതൃത്വത്തിലെ ചിലർ കോഴ വാങ്ങിയെന്ന ആരോപണം പുകയുന്നു.
ശക്തമായ ജനകീയ സമരത്തെ തുടർന്നും നിയമ നൂലാമാലകളിൽ പെട്ടും വർഷങ്ങളായി മുടങ്ങി കിടന്ന മുക്കാളി തൊണ്ടിവയൽ ഐസ് പ്ലാന്റ് നിർമ്മാണ അപേക്ഷയിൽ നിലവിലെ സ്ഥിതി പരിശോധിച്ച് തീർപ്പ് കൽപിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.
തുടർന്ന് ഇക്കഴിഞ്ഞ മാർച്ച് 19ന് നടന്ന അഴിയൂർ പഞ്ചായത്ത് ഭരണസമിതിയിൽ വിഷയം അജണ്ട വെച്ച് ചർച്ച ചെയ്യുകയും ചെയ്തു. ചർച്ചയിൽ അനുമതി നൽകുന്നതിന് അനുകൂലമായാണ് പ്രമുഖ കക്ഷിയുടെ മെമ്പർമാർ നിലപാട് സ്വീകരിച്ചത്.
ചില ഒറ്റപ്പെട്ട നേതാക്കൾ ഒഴിച്ച് നിർത്തിയാൽ സമരത്തിന്റെ തുടക്കത്തിൽ 2015ൽ ഐസ് പ്ലാന്റിന് എതിരായിരുന്നു പാർട്ടിയെന്ന നിലയിൽ ഇവർ നിലപാട് സ്വീകരിച്ചിരുന്നത്. എന്നാൽ പുതിയ ഹൈക്കോടതി നിർദ്ദേശം തെറ്റായി വ്യാഖ്യാനിച്ച് ഐസ് പ്ലാന്റിന് അനുമതി നൽകണം എന്നായിരുന്നു ഇവരുടെ നാല് അംഗങ്ങളും വാദിച്ചത്.
മാർച്ചിൽ നടന്ന ഭരണ സമിതിക്ക് തൊട്ട് മുമ്പാണ് അനുകൂലമായി തീരുമാനമെടുക്കാം എന്ന ഉറപ്പിൽ ഉടമയുടെ പ്രതിനിധിയുടെ പക്കൽ നിന്ന് രണ്ട് ലക്ഷം രൂപ നാല് നേതാക്കൾ ചേർന്ന് കൈപ്പറ്റിയെന്നാണ് ആരോപണം. പാർട്ടിയിലെ ചിലർ തന്നെയാണ് ഈ വിവരം പുറത്തെത്തിച്ചത്.
മൊത്തം അഞ്ച് ലക്ഷം രൂപ ആവശ്യപ്പെടുകയും അഡ്വാൻസായി രണ്ട് ലക്ഷം രൂപ കൈപ്പറ്റുകയുമായിരുന്നത്രെ. വടകര മണ്ഡലം പാർട്ടി - മുന്നണി ഭാരവാഹിയും പള്ളികമ്മറ്റി സിക്രട്ടറിയുമായ ഉന്നതനാണ് പഞ്ചായത്ത് ഉദ്യോഗസ്ഥൻ ഇടനിലക്കാരനായി കോഴ വാങ്ങാൻ നേതൃത്വം കൊടുത്തതെന്നും പറയപ്പെടുന്നു.
യൂത്ത് വിഭാഗം മണ്ഡലം കാര്യദർശി, പഞ്ചായത്ത് പാർട്ടി ജോയന്റ് സിക്രട്ടറിയും മറ്റൊരു പള്ളി കമ്മറ്റി സിക്രട്ടറിയുമായ നേതാവ്, യൂത്ത് വിഭാഗം പഞ്ചായത്ത് പ്രസിഡണ്ട് എന്നിവരാണ് വിവാദത്തിൽ പെട്ടിരിക്കുന്നത്.
മുന്നണിയുടെ പഞ്ചായത്ത് കാര്യദർശി ഫോൺ വിളിച്ച് പറഞ്ഞതിനെ തുടർന്ന് ചിക്കൻ വ്യാപാരിയായ യൂത്ത് നേതാവാണ് തുക കൈപ്പറ്റിയതെന്നും ആരോപണമുണ്ട്.
കോഴയിൽ നിന്ന് കൈപ്പറ്റിയ 50,000 രൂപ തിരിച്ച് നൽകി പാർട്ടി പഞ്ചായത്ത് ജോയന്റ് സിക്രട്ടറി തടിയൂരാൻ ശ്രമിച്ചതായും എന്നാൽ നടപടി വേണമെന്ന നിലപാടിൽ മറുവിഭാഗം ഉറച്ച് നിൽക്കുകയാണെന്നും സൂചന. പാർട്ടിയിലെ ഒരു വിഭാഗം വിഷയത്തിൽ കർശന നിലപാട് സ്വീകരിച്ചതോടെ പഞ്ചായത്ത് കമ്മറ്റി യോഗം പോലും വിളിക്കാൻ പറ്റാത്ത അവസ്ഥയിലാണ് പാർട്ടിയുള്ളത്.
കഴിഞ്ഞ ദിവസങ്ങളിൽ നേതാക്കന്മാരുടെ വീടുകളിൽ യോഗം ചേർന്ന് പ്രശ്നം ഒതുക്കാൻ ശ്രമിച്ചെങ്കിലും പാർട്ടിക്കുള്ളിലെ പ്രതിഷേധം ശമിച്ചിട്ടില്ല. നാല് പേർക്കെതിരെയും നടപടി വേണമെന്ന നിലപാടിൽ ഇവർ ഉറച്ച് നിൽക്കുകയാണ്. സംഭവത്തിൽ എസ്ഡിപിഐയുടെ നേതൃത്വത്തിൽ വരും ദിവസങ്ങളിൽ പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യുന്നതായാണ് വിവരം.
Thondivayal Ice Plant Panchayat ruling party leadership cut, action likely against four