വടകര: മലബാറിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ സാൻഡ് ബാങ്ക്സ് നിലനിൽപ്പ് ഭീഷണിയിൽ. പുലിമുട്ടിനോടുചേർന്നുള്ള ഭാഗത്ത് അതിവേഗത്തിൽ തീരം കടലെടുക്കുകയാണ്. വമ്പൻ തിരമാലകൾ അടിച്ചുകയറി തീരത്തെ മണൽ കടലെടുക്കുന്നത് വ്യാപകമായതോടെ വിനോദസഞ്ചാരകേന്ദ്രത്തിന്റെ തീരം പൂർണമായി നഷ്ടമാകുമെന്നാണ് ആശങ്ക.
മണലിടിഞ്ഞ് താഴ്ന്ന് ഈഭാഗത്ത് കടലിന്റെ ആഴവും ക്രമാതീതമായി വർധിച്ചിട്ടുണ്ട്. ഇതോടെ അപകടസാധ്യത വർധിച്ചതിനാൽ സഞ്ചാരികൾ കടൽത്തീരത്തേക്ക് പ്രവേശിക്കുന്നതും താത്കാലികമായി നിരോധിച്ചിട്ടുണ്ട്. കടൽച്ചുഴി ഉൾപ്പെടെയുള്ള പ്രതിഭാസങ്ങളുടെ ഫലമായാവാം വ്യാപകമായി മണൽ കടലെടുക്കപ്പെടുന്നതെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം.
നൂറുകണക്കിനാളുകൾ സായാഹ്നഭംഗി ഉൾപ്പെടെ ആസ്വദിക്കാനെത്തുന്ന സാൻഡ് ബാങ്ക്സിലെ മനോഹരമായ ബീച്ച് നിലവിലെ അതേതോതിൽ തുടർന്നും കടലെടുക്കുകയാണെങ്കിൽ സമീപഭാവിയിൽത്തന്നെ അപ്രത്യക്ഷമായേക്കുമെന്ന ആശങ്ക നാട്ടുകാരും സഞ്ചാരികളും ഒരേപോലെ പങ്കുവെക്കുന്നു. സാൻഡ് ബാങ്ക്സിന്റെ വടക്കുഭാഗത്ത് മൈതാനത്തോടുചേർന്ന് കടൽഭിത്തി തകർന്നു.
പത്തുമീറ്ററോളം നീളത്തിൽ സാൻഡ് ബാങ്ക്സിനും തീരദേശ പോലീസ് സ്റ്റേഷനും ഇടയിൽ കടൽഭിത്തി തകർന്നത് കരഭാഗം നഷ്ടപ്പെടാനും കാരണമായി. കടൽഭിത്തി തകർന്നഭാഗത്ത് മൂന്നുമീറ്ററിലേറെ കടൽ കയറി കരഭാഗം അപഹരിച്ചുകഴിഞ്ഞു. നിലവിൽ ഈഭാഗം കയർ കെട്ടി വേർതിരിച്ച് ആളുകൾ പ്രവേശിക്കുന്നത് കർശനമായി വിലക്കിയിരിക്കുകയാണ്.
അപകടമുന്നറിയിപ്പ് ബോർഡും ഈഭാഗത്ത് സ്ഥാപിച്ചിട്ടുണ്ട്. ലൈഫ് ഗാർഡിന്റെ നിരീക്ഷണവും ഈ ഭാഗങ്ങളിലുണ്ട്. സാൻഡ് ബാങ്ക്സ് ഭാഗത്ത് ഒരു ലൈഫ് ഗാർഡാണ് ഡ്യൂട്ടിയിലുള്ളത്. നിലവിൽ വിനോദസഞ്ചാരികൾ കടലിൽ ഇറങ്ങുന്നത് വിലക്കിയിട്ടുണ്ടെങ്കിലും വിലക്ക് ഒഴിവാക്കുമ്പോൾ കൂടുതൽ ലൈഫ് ഗാർഡുമാർ വേണ്ടിവരും.
തീരത്തോടുചേർന്ന് കടലിന്റെ ആഴം വർധിക്കുന്നതും ആശങ്കയുളവാക്കുന്നതാണ്. കർശനനിയന്ത്രണങ്ങളോടെ മാത്രമാവും ഭാവിയിൽ സാൻഡ് ബാങ്ക്സ് ബീച്ചിൽ വിനോദസഞ്ചാരം അനുവദിക്കുക. കടൽഭിത്തി തകർന്നഭാഗം എത്രയുംവേഗം പുനഃസ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കളിസ്ഥലവും കടൽത്തീരവും നഷ്ടപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് ഇവർ പറഞ്ഞു.
The shore is taking the sea; Will you remember sandbanks?