മാഹി: മാഹി താവളമാക്കി മോഷ്ടാക്കൾ വിലസുന്നു. മാഹിയിൽ മദ്യത്തിന്റെ വിലക്കുറവ് കാരണം വില കുറഞ്ഞ മദ്യത്തിന്റെ ആവശ്യക്കാരുടെ കുത്തൊഴുക്ക് തുടരുന്നു. ഇത് പലപ്പോഴും മോഷണത്തിലേക്ക് വഴിമാറുന്നു എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. റെയിൽവേസ്റ്റേഷനിൽ ട്രയിനിറങ്ങി നൂറുകണക്കിന് ആൾക്കാർ റോഡിലൂടെ മാഹി ലക്ഷ്യമായി പോകുന്ന കാഴ്ച പതിവാകുന്നു.
ഇതിൽ ചിലർ തിരിച്ചു പോവാതെ ഇവിടെത്തന്നെ താവളമാക്കുന്നു, ഇത്തരക്കാരാണ് പിന്നീട് മോഷണം പതിവാക്കുന്നത്. മാഹിയിലെ പോലീസുകാർ ഇപ്രകാരം റോഡിൽ ഇഴഞ്ഞും കിടന്നും നീങ്ങുന്ന മദ്യപരെ ലാത്തി വീശി മാഹിയിൽ നിന്നും ഓടിക്കും. മാഹി അതിർത്തി കടന്ന് റെയിൽവേ സ്റ്റേഷൻ പരിസരമെത്തിയാൽ മദ്യപൻമാരായ ക്രിമിനലുകൾക്ക് പെരുത്ത് സന്തോഷമാകും.
കള്ളുകുടിക്കാനും, ആർമാദിക്കാനും, ആർപ്പുവിളിക്കാനും കണ്ണെത്താ ദൂരത്ത് റെയിൽവേ കാടുകൾ. കുടിച്ച് മസ്തായി നാട്ടുകാരെ തെറി വിളിക്കാം, തുണി പൊക്കി കാണിക്കാം, റോഡരികിൽ വിവസ്ത്രരായും സുഖനിദ്രയാവാം. റെയിൽവേ സ്റ്റേഷൻ പരിസരത്തെ പോലീസ് എയ്ഡ് പോസ്റ്റിന്റെ മുന്നിലും രാജകീയമായി കിടന്നുറങ്ങാം.കാരണം എയ്ഡ് പോസ്റ്റും കോവിഡ് കാലത്തിന് ശേഷം ഉറക്കത്തിൽ തന്നെയാണ്.
കഴിഞ്ഞ ദിവസം മംഗലാപുരത്തു നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് ട്രയിനിൽ യാത്ര ചെയ്യുകയായിരുന്ന വ്യക്തി ഉറക്കത്തിലായിരിക്കേ, തലശ്ശേരിൽ നിന്നും കളവ് ലക്ഷ്യമാക്കി ട്രയിൻ കയറിയ തമിഴ് സംസാരിക്കുന്ന വ്യക്തി ഇദ്ദേഹത്തിന്റെ ബാഗ് അടിച്ച് മാറ്റി മാഹിയിൽ ട്രയിനിറങ്ങി.ഈ തമിഴൻ (ചിത്രത്തിലുള്ള വ്യക്തി)കുറച്ച് ദിവസമായി സ്‌റ്റേഷൻ പരിസരത്ത് കാണപ്പെടുന്നുവെന്ന് വ്യാപാരി സുഹൃത്തുക്കൾ സാക്ഷ്യപ്പെടുത്തി.
ഈ മോഷ്ടാവ് മോഷ്ടിച്ച ബാഗ് ഭദ്രമായി റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് ഒരു സ്ഥലത്ത് പാത്തുവെച്ച് ചായ കുടിക്കാൻ പോയ തക്കത്തിന് ഹിന്ദി സംസാരിക്കുന്ന മറ്റൊരു മോഷ്ടാവ് തമിഴന്റെ മോഷണമുതൽ അടിച്ചു മാറ്റി.ചായ കുടിച്ച് തിരിച്ചു വന്ന തമിഴ് മോഷ്ടാവ് തന്റെ മോഷണ മുതൽ മോഷ്ടിച്ച ഹിന്ദി മോഷ്ടാവിനെ കയ്യോടെ പൊക്കി. രണ്ടും പേരും തമ്മിൽ തല്ലായി, അവരവരുടെ ഭാഷയിൽ തെറിയായി.
രംഗം വഷളാകുന്നത് കണ്ട് വ്യാപാരി സുഹൃത്തുകളും നാട്ടുകാരും ഇടപെട്ടു. സംഗതി അടിച്ചു മാറ്റിയതാണെന്ന് മനസ്സിലായി.ബാഗിൽ ഒരു സ്മാർട്ട് ഫോൺ, 11 780, രൂപ,ആധാർ കാർഡ് ഉൾപ്പെടെയുള്ള രേഖകൾ എന്നിവ കണ്ടെടുത്തു.ഇവർ ഫോണിൽ യഥാർത്ഥ ഉടമയെ വിളിച്ച് കാര്യം പറഞ്ഞു. ട്രയിനിൽ നിന്ന് ബാഗ് കളവ് പോയ കാര്യം അദ്ദേഹം ഇവരോട് പറഞ്ഞു.ബാഗിൽ 15,000 രൂപയാണ് ഉണ്ടായിരുന്നതെന്ന് പറഞ്ഞു.
തുടർന്ന് വ്യാപാരി സുഹൃത്തുക്കൾ ചോമ്പാല പോലീസിനെ വിളിച്ച് വരുത്തി മോഷ്ടാക്കളേയും തൊണ്ടി മുതലും ഏൽപ്പിച്ചു.സംഭവം നടക്കുന്നത് വെള്ളിയാഴ്ച സന്ധ്യയ്ക്ക് 7 മണിക്ക്..ട്രെയിനിൽ നിന്ന് ബാഗ് മോഷ്ടിച്ച ആളെ പോലീസ് കൊണ്ടുപോയി. ബാഗിന്റെ യഥാർത്ഥ ഉടമ സ്റ്റേഷനിൽ എത്തി ബാഗ് വാങ്ങി തിരിച്ചു പോയി.പിറ്റേദിവസം ശനിയാഴ്ച രാവിലെ പോലീസിനെ ഏൽപ്പിച്ച മോഷ്ടാവ് നെഞ്ച് വിരിച്ച് മോഷ്ടാവിനെ പോലീസിനെ ഏൽപ്പിച്ച അതേ സ്ഥലത്ത്.
വ്യാപാരി സുഹൃത്തുക്കളും നാട്ടുകാരും ഞെട്ടി, പോലീസ് നിന്നെ വിട്ടോ എന്ന് ചോദിച്ചപ്പോ പിന്നേ, പോലീസൊക്കെ എന്ത്, നമുക്ക് പുല്ലാണെന്ന ഭാവം. വ്യാപാരി സുഹൃത്തുക്കൾ മെല്ലെ ഉൾവലിഞ്ഞു. എന്നിട്ട് അടക്കം പറഞ്ഞു. മിണ്ടണ്ട വല്ല ഗോവിന്ദ ചാമിയുടെ ടീമുകളാവും, കേസ് വാദിക്കാൻ ആളൂര് ഒക്കെ ആവും വരിക. ഇക്കാര്യത്തിൽ തീർത്തും നിസ്സഹായരാണ് നാട്ടുകാർ. ഇത്തരം പല കേസിലും പിടിക്കുന്നവരെ പലപ്പോഴും പരാതിക്കാർ ഇല്ലാത്തത് കൊണ്ടും മറ്റ് പൊല്ലാപ്പുകൾക്കൊന്നും വയ്യ എന്ന് കരുതി വിട്ടു കളയലാണ് പതിവെന്ന് നാട്ടുകാർ ആരോപിച്ചു. ഈ അടുത്തായി ഇത്തരം ക്രിമിനലുകളെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് മാഹിയിലെ വ്യാപാരികൾ.
Thieves to Mahi; Patience traders and locals