കൈനാട്ടി : വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മാലിന്യങ്ങൾ വലിച്ചെറിയുന്നതിനും, പൊതുസ്ഥലങ്ങളിൽ നിക്ഷേപിക്കുന്നതിനുമെതിരെ കർശന നടപടിയുമായി ചോറോട് ഗ്രാമപഞ്ചായത്ത്.
പല കച്ചവട സ്ഥാപനങ്ങളും പ്ലാസ്റ്റിക് വേസ്റ്റ് ഹരിതസേനക്ക് കൈമാറാതെ അലക്ഷ്യമായി വലിച്ചെറിയുകയാണ്. ചില വീട്ടുകാരും ഹരിതസേനക്ക് പാഴ്‌വസ്തുക്കൾ നൽകുന്നില്ല. ഇവരുടെയെല്ലാം വിവരങ്ങൾ ശേഖരിച്ച് ഇവർ ഇവ എന്താണ് ചെയ്യുന്നതെന്ന് പരിശോധിക്കും.
ഇവരെ നിരീക്ഷിച്ചു കൊണ്ടേയിരിക്കും. തെളിവുകളോടെ പിടിക്കപ്പെട്ടവരിൽ നിന്ന് വൻതുക ഫൈൻ ഈടാക്കും. പൊലീസ് കേസും ഫയൽ ചെയ്യും.
പതിനൊന്നാം വാർഡ് കൂറ്റേരി താഴ_ യോഗിമഠം റോഡിൽ നിരവധി ചാക്കുകളിലായി അടുക്കള മാലിന്യവും, പ്ലാസ്റ്റിക് കവറുകളും തള്ളിയ വീട്ടുടമയുടെ തിരിച്ചറിയൽ കാർഡ് ഇതിൽ നിന്നും ലഭിച്ചു.
വാർഡിലെ ക്ലസ്റ്റർ കമ്മിറ്റി അംഗങ്ങൾ പരിശോധന നടത്തിയപ്പോൾ ലഭിച്ച തിരിച്ചറിയൽ രേഖ പഞ്ചായത്ത് സെക്രട്ടറിയെ ഏൽപ്പിച്ചു.മാലിന്യം പൊതു സ്ഥലങ്ങളിൽ നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടികൾ ഉണ്ടാവുമെന്ന് നിരവധി തവണ പല മാധ്യമങ്ങളിലൂടെ മുന്നറിയിപ്പ് നൽകിയതാണ്. മാലിന്യം തള്ളിയവരിൽ നിന്നും 25000 രൂപ ഫൈൻ അടക്കുവാൻ നോട്ടീസ് നൽകി.
quarter lakh fine; Chorod panchayat with strict action against dumping garbage on the road