ആയഞ്ചേരി:(vatakara.truevisionnews.com) അപകട ഭീഷണി ഉയർത്തുകയും കാർഷിക വിളകൾ വ്യാപകമായി നശിപ്പിക്കുകയും ചെയ്യുന്ന കാട്ടുപന്നികളെ കൊന്നൊടുക്കാൻ പ്രത്യേക ദൗത്യസംഘം എത്തും.
കുട്ടികൾ ഉൾപ്പെടെ വഴി യാത്രക്കാർക്കും മറ്റും സഞ്ചരിക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടായപ്പോൾ പഞ്ചായത്ത് ഭരണസമിതിക്ക് കത്ത് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക ആക്റ്റ് പ്രകാരം കാട്ടു പന്നികളെ ഉന്മൂലനം ചെയ്യാൻ പഞ്ചായത്ത് പ്രസിഡന്റ് എൻ.അബ്ദുൾ ഹമീദ് ഉത്തരവിടുകയായിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയിൽ തീരുമാനമായെങ്കിലും ഇലക്ഷൻ കാലത്ത് ലൈസൻസുള്ള തോക്കുകൾ കലക്ടർ പിടിച്ചെടുത്തതുകൊണ്ട് നടപ്പിലാക്കാൻ കഴിഞ്ഞില്ല.
ചക്കിട്ടപ്പാറയിൽ നിന്നുള്ള മുപ്പതോളം പേരടങ്ങിയ സംഘമാണ് എത്തുക.
കാട്ടു പന്നികൾ പല വാർഡുകളിലും വ്യാപകമായ നാശം വരുത്തുകയും ഒരാളെ കുത്തി പരിക്കേൽപിക്കുകയും ചെയ്തിരുന്നു.
ഒരു പ്രസവത്തിൽ 18 കുട്ടികൾ വരെ ഉണ്ടാവുന്നത് കൊണ്ട് ഇവ നാട്ടിൽ വലിയ രീതിയിൽ പെരുകാൻ കാരണമായി.
കൂട്ടമായി സഞ്ചരിക്കുന്ന കാട്ടു പന്നികളെ പകൽ സമയത്തും കണ്ടു തുടങ്ങിയതോടെ കുട്ടികളെ സ്‌കൂളിൽ അയക്കാൻ രക്ഷിതാക്കൾ ഭയപ്പെടുന്നുണ്ട്.
ആയഞ്ചേരിയിലെ ആറു വാർഡുകളിൽ കാട്ടുപന്നി ശല്യമുണ്ട്. 18,000 രൂപ പഞ്ചായത്തും 5000 രൂപ വീതം വാർഡുകളിൽ നിന്നും ചെലവിനത്തിൽ നൽകേണ്ടതുണ്ട്.
ദൗത്യസംഘത്തിൽ മുപ്പതോളം അംഗങ്ങളും വേട്ടനായ്ക്കളുമാണുള്ളതെന്ന് മംഗലാട് വാർഡ് മെമ്പർ എ.സുരേന്ദ്രൻ പറഞ്ഞു.
ഒരേ സമയം എല്ലാ വാർഡുകളിലും കാട്ടുപന്നി വേട്ട നടത്തും. ഇതു സംബന്ധിച്ച് ചേർന്ന യോഗം നാട്ടുകാരുടെ സഹകരണം അഭ്യർഥിച്ചു.
യോഗത്തിൽ പനയുള്ളതിൽ അമ്മത് ഹാജി, കുളങ്ങരത്ത് നാരായണക്കുറുപ്പ്, തയ്യിൽ മൊയ്തീൻകുട്ടി, അച്ചുതൻ മലയിൽ, അബ്ദുള്ള കൃഷ്ണാണ്ടി, അംഗൻവാടി ടീച്ചർ റീന, ആശാവർക്കർ ടി.കെ.റീന, ദീപ തിയ്യർകുന്നത്ത്, മോളി പട്ടേരിക്കുനി, ഷിംന കുന്നിൽ, പ്രജിത പാലോള്ളതിൽ തുടങ്ങിയവർ സംബന്ധിച്ചു.
#danger #special #mission #team #come #Ayancheri #kill #wild #boars