വടകര : ( www.truevisionnews.com ) കൊയിലാണ്ടിയിൽ എ ടി എമ്മിൽ നിക്ഷേപിക്കാൻ എടുത്ത പണം കവർന്നതായി വ്യാജ പരാതി ഉണ്ടാക്കി തട്ടിപ്പ് നടത്തിയ കേസിൽ അറസ്റ്റിലായ താഹ പണം ഒളിപ്പിച്ചത് വില്യാപ്പള്ളി മലാറക്കൽ ജുമാ മസ്ജിദ് കെട്ടിടത്തിന് മുകളിൽ .
ആറു മാസങ്ങളായി പള്ളിയുടെ പരിപാലന ജോലികൾ ചെയ്തു വരുന്ന യുവാവിന്റെ അറസ്റ്റിൽ ഞെട്ടിത്തരിച്ചിരിക്കുകയാണ് മഹല്ലിലെ വിശ്വാസികൾ .
ഇന്നലെ വൈകീട്ട് ഏഴുമണിയോടെയാണ് പോലീസ് സംഘം സുഹൈലിനെ കസ്റ്റഡിയിൽ എടുക്കുന്നത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് സുഹൃത്തുക്കളോടൊപ്പം തട്ടിപ്പ് നടത്തിയ 37 ലക്ഷത്തിയോളം രൂപ ഒളിപ്പിച്ചത് പള്ളിയുടെ ടെറസിന് മുകളിലാണെന്ന വിവരം പൊലീസിന് ലഭിക്കുന്നത്.
രാത്രി പത്ത് മണിയോടെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ അടക്കമുള്ള സംഘം താഹയുമായി പള്ളിയിലെത്തി പണം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
പൊതുവെ നല്ല സ്വഭാവം പ്രകടിപ്പിക്കാറുള്ള താഹ മുസ്‌ലിയാർ ഇങ്ങനെ ഒരു തട്ടിപ്പിന്റെ ഭാഗമാകുന്നെന്ന് വിശ്വാസികളോ പള്ളികമ്മറ്റി ഭാരവാഹികളോ പ്രതീക്ഷിച്ചിരുന്നില്ല.
സംഭവത്തിന്റെ മറവിൽ ആരാധനാലയത്തെ അപകീർത്തിപെടുത്താൻ ചിലർ സോഷ്യൽ മീഡിയ വഴി ബോധപൂർവ്വമായ പ്രചാരണങ്ങൾ നടക്കുന്നതായും താത്കാലിക ജീവനക്കാരന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ കുറ്റകൃത്യം അംഗീകരിക്കാൻ ആവില്ലെന്നും മഹല്ല് കമ്മറ്റി ഭാരവാഹികൾ പറഞ്ഞു.
പള്ളി ഖാസി അവധിയിൽ ആയതിനാൽ അദ്ദേഹമാണ് താഹയെ ചുമതലയേൽപ്പിച്ചത്. അതുകൊണ്ട് തന്നെ പള്ളി കമ്മിറ്റിക്ക് കൂടുതൽ അറിയില്ലെന്നും മഹല്ല് പ്രസിഡണ്ട് തയ്യിൽ കുഞ്ഞബ്ദുള്ള ട്രൂ വിഷൻ ന്യൂസിനോട് പറഞ്ഞു.
സംഭവം ഇങ്ങനെ :-
കൊയിലാണ്ടിയിൽ നിന്നും പണവുമായി അരിക്കുളം കുരുടിമുക്കിലേക്ക് പോകവെ വഴിയിൽവെച്ച് പർദ്ദാധാരികളായ ഒരു സംഘം ആക്രമിച്ച് ശരീരത്തിൽ മുളക് പൊടി വിതറുകയും തലയ്ക്ക് മർദ്ദിക്കുകയും ചെയ്ത് ബോധം കെടുത്തി പണം തട്ടിയെന്നായിരുന്നു സുഹൈൽ പൊലീസിനോട് പറഞ്ഞത്.
എന്നാൽ തുടക്കത്തിൽ തന്നെ പൊലീസ് ഇത് വിശ്വാസത്തിലെടുത്തിരുന്നില്ല.
സുഹൈലിന്റെ കണ്ണിൽ മുളകുപൊടി ആയിട്ടില്ലെന്നതും തലയ്ക്ക് അടിയേറ്റതായി വൈദ്യപരിശോധനയിൽ സൂചനയൊന്നും ലഭിക്കാതിരുന്നതും സംശയം വർധിപ്പിച്ചു.
കാട്ടിലപ്പീടികയിൽ സുഹൈലിനെ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയ കാറിന്റെ പിറകിലെ ഗ്ലാസ് തുറന്ന നിലയിലുമായിരുന്നു.
25ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു സുഹൈൽ പറഞ്ഞത്. എന്നാൽ സുഹൈൽ ജോലി ചെയ്തിരുന്ന ഏജൻസി വ്യക്തമാക്കിയത് 72ലക്ഷം രൂപ നഷ്‌ടപ്പെട്ടിട്ടുണ്ടെന്നാണ്.
തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതിയും കൂട്ടാളിയും ചേർന്ന് നടത്തിയ നാടകമാണിതെന്ന് വ്യക്തമായത്. തുടർന്ന് ഇന്നലെ രാത്രിയോടെ സുഹൈലിനെയും സുഹൃത്ത് താഹയെയും പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
ഇന്ന് രാവിലെയോടെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് നടത്തിയ ചോദ്യംചെയ്യലിൽ കൂടുതൽ പ്രതികൾ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിയതോടെ മൂന്നാമനെയും അറസ്റ്റ് ചെയ്‌തിരിക്കുന്നത്.
#That #money #was #paid #over #shrine #Vilyapally