വടകര: (vatakara.truevisionnews.com) ചാനിയംകടവിൽ യുഡിഎഫ് പ്രവർത്തകർക്ക് നേരെ സിപിഎം പ്രവർത്തകരുടെ ക്രൂരമർദ്ദനമെന്ന് പരാതി. അക്രമത്തിൽ പരിക്കേറ്റ ആശിഖ്, മുഹമ്മദ്, ഷഫീഖ് എന്നീ മൂന്ന് പ്രവർത്തകരെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രദേശത്ത് യുഡിഎഫ് സ്ഥാനാർത്ഥി പാറക്കൽ അബ്‌ദുല്ലയുടെ തിരഞ്ഞെടുപ്പ് പ്രചാരണ ബോർഡ് നേരത്തെ നശിപ്പിക്കപ്പെട്ടിരുന്നു. ഇതിന് പകരമായി പുതിയ ബോർഡ് സ്ഥാപിച്ചതിന് പിന്നാലെയാണ് മാരകായുധങ്ങളുമായി എത്തിയ സിപിഎം സംഘം അക്രമം അഴിച്ചുവിട്ടതെന്ന് യുഡിഎഫ് ആരോപിക്കുന്നു.
മർദ്ദനമേറ്റവരുടെ കൈവശമുണ്ടായിരുന്ന പണം അക്രമികൾ കവർന്നതായും പരാതിയിൽ പറയുന്നുണ്ട്. സംഭവമറിഞ്ഞ് വടകരയിലെ ആശുപത്രിയിലെത്തിയ സ്ഥാനാർത്ഥി പാറക്കൽ അബ്‌ദുല്ല പരിക്കേറ്റവരെ സന്ദർശിക്കുകയും വിവരങ്ങൾ ആരായുകയും ചെയ്തു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ ഈ അക്രമസംഭവം പ്രദേശത്ത് രാഷ്ട്രീയ സംഘർഷാവസ്ഥയ്ക്ക് കാരണമായിട്ടുണ്ട്. പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Brutal torture of UDF workers









































