വടകര : ( vatakara.truevisionnews.com) മനുഷ്യ ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഹിംസ വേരോടുന്ന വർത്തമാന കാലത്ത് മഹാത്മാ ഗാന്ധി ഉയർത്തിപ്പിടിച്ച അഹിംസാത്മക പ്രതിരോധത്തിന് പ്രസക്തി ഏറി വരികയാണെന്ന് ഡോ: അനിൽ ചേലമ്പ്ര അഭിപ്രായപ്പെട്ടു.
ജനാധിപത്യത്തിന്റെ കെട്ടുകാഴ്ചകളിലൂടെ അധികാരത്തിലെത്തിയവർ ഇന്ത്യയുടെ ബഹുസ്വരതയെ തകർക്കാൻ ശ്രമിക്കുന്ന കാഴ്ച ഏറെ വേദനിപ്പിക്കുന്നതാണ്. ബ്രിട്ടീഷുകാർ ഇന്ത്യയിൽ നിന്ന് പോയതുകൊണ്ട് മാത്രം ഇന്ത്യ സ്വതന്ത്രയാകും എന്ന് അക്കാലത്ത് കരുതാതിരുന്ന ഒരേ ഒരാൾ ഒരു പക്ഷേ ഗാന്ധിജിയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രീയം അധികാരം പ്രയോഗിക്കാനുള്ളതല്ലെന്നും അത് മനുഷ്യനെ പുനർ നിർമിച്ചു കൊണ്ടേ ഇരിക്കേണ്ടതാണെന്നും ഗാന്ധിജി വിശ്വസിച്ചു.
2025 ഒക്ടോബർ 2,3,4 എന്നീ തിയ്യതികളിൽ നടന്ന ഗാന്ധി ഫെസ്റ്റിന്റെ ഭാഗമായുള്ള സുവനീർ വിതരണം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു പ്രമുഖ ചിന്തകനും പ്രഭാഷകനുമായ ഡോ: അനിൽ ചേലമ്പ്ര. ഗാന്ധി ഫെസ്റ്റ് ഫൌണ്ടേഷൻ ചെയർമാൻ മനയത്ത് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. അഡ്വ: വിനോദ് പയ്യട സ്വാഗതം പറഞ്ഞു. പി ഹരീന്ദ്രനാഥ് അമുഖ ഭാഷണം നടത്തി. കവി വീരാൻകുട്ടി സുവനീർ ഏറ്റുവാങ്ങി. തയ്യുള്ളതിൽ രാജൻ , പി പ്രദീപ് കുമാർ , പി കെ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
ഒരു റെഫറൻസ് ഗ്രന്ഥമായി സൂക്ഷിച്ചു വെക്കാവുന്ന സുവനീർ ഗാന്ധിഫെസ്റ്റിൽ പ്രതിനിധികളായിരുന്ന എല്ലാവർക്കും സൗജന്യമായി വിതരണം ചെയ്യും.
The necessity of the era of Gandhian re-reading - Dr. Anil Chelambra











































