വടകര:(vatakara.truevisionnews.com) സാഹിത്യം കമ്പോള താല്പര്യങ്ങൾക്ക് വഴിപ്പെടുന്നതാണ് ആധുനിക ഭാഷ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് പ്രശസ്ത കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ്.
എഴുത്തുകാർ വിപണിയുടെ താല്പര്യങ്ങൾക്കനുസരിച്ച് രചനകൾ നിർവ്വഹിക്കുന്നത് ശുഭകരമായ പ്രവണതയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെ.എ. മനാഫിന്റെ 'ഫക്കീർ' എന്ന കഥാസമാഹാരത്തിന്റെ പ്രകാശന കർമ്മം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യനെ സ്വാധീനിക്കുന്ന മികച്ച രചനകൾ ഇന്ന് കുറഞ്ഞു വരികയാണെന്നും കവിതയിൽ വൈവിധ്യങ്ങൾ ഇല്ലാതാകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അശ്രദ്ധയോടെ രചിക്കപ്പെടുന്ന കൃതികൾക്ക് കാലത്തെ അതിജീവിക്കാൻ കഴിയില്ല. എന്നാൽ 'ഫക്കീർ' എന്ന സമാഹാരത്തിൽ കരുത്തുറ്റതും പുതുമയാർന്നതുമായ രചനകളാണ് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലൂഹിയ ഫാത്തിമയുടെ പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ പ്രശസ്ത കവി വീരാൻകുട്ടി അധ്യക്ഷത വഹിച്ചു. ഡോ. എം. മുരളീധരൻ പുസ്തക പരിചയം നടത്തി.
ബന്ന ചേന്ദമംഗലൂർ ആദ്യപ്രതി ഏറ്റുവാങ്ങി. കെ.വി. സജയ് മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. മദനൻ, വി.ടി. മുരളി, കെ. രാജീവൻ, നജീബ് മൂടാടി, തയ്യുള്ളതിൽ രാജൻ, കെ.എ. മനാഫ്, റസാഖ് കല്ലേരി തുടങ്ങിയ സാംസ്കാരിക പ്രവർത്തകർ ചടങ്ങിൽ സംസാരിച്ചു.
The commercialization of literature is a challenge facing language - Rafeeq Ahmed




































