#LATEST NEWS #Kadathanadu society #suicide #Crime Branch
വടകര: (https://vatakara.truevisionnews.com/) കടത്തനാട് ലേബർ സൊസൈറ്റിയിൽ നിക്ഷേപിച്ച പണം തിരികെ നൽകാത്തതിനെ തുടർന്ന് കോൺഗ്രസ് നേതാവിന്റെ വീട്ടുകോലായിൽ വയോധികൻ ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷക സംഘം ഇബ്രാഹിംകുട്ടി ഹാജിയുടെ താമസസ്ഥലത്ത് പരിശോധന നടത്തി. ഗവ. ജില്ലാ ആശുപത്രിക്ക് സമീപത്തുള്ള മുറിയിലാണ് വെള്ളിയാഴ്ച പകൽ 4.15 ഓടെ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ് പി ടി മനോഹരൻ്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചത്.
വാതിലിന്റെ പുട്ട് തകർത്താണ്അന്വേഷക സംഘം മുറിക്കകത്ത് കയറിയത്. ഇബ്രാഹിംകുട്ടി ഹാജിയുടെ മകൻ അനസും ഒപ്പമുണ്ടായിരുന്നു. സൊസൈറ്റിയുമായി ബന്ധപ്പെട്ട രേഖകൾ, ചെക്ക് എന്നിവ അന്വേഷകസംഘം കസ്റ്റഡിയിലെടുത്തു. കടത്തനാട് ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്ത തിനാലാണ് പിതാവ് ആത്മഹത്യ ചെയ്തതെന്ന് മകൻ അനസ് പറഞ്ഞു.
അന്വേഷണത്തിൻ്റെ ഭാഗമായി കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തേണ്ടതുണ്ടെന്നും ഇയാൾക്ക് എവിടെയെല്ലാം നിക്ഷേപങ്ങൾ ഉണ്ടെന്ന് കണ്ട ത്തേണ്ടതുണ്ടെന്നും ഡിവൈഎസ്‌പി പറഞ്ഞു. ആത്മഹത്യ ചെയ്ത ഇബ്രാഹിംകുട്ടി ഹാജിയുടെ ഫോണും ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇയാളയച്ച ഫോൺ സന്ദേശം സംബന്ധിച്ചും അന്വേഷണം നടത്തും.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇബ്രാഹിംകുട്ടി ഹാജി ഡിസിസി സെക്രട്ടറി പഴങ്കാവിലെ ടി വി സുധീർ കുമാറിന്റെ വീട്ടിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തി ജീവനൊടുക്കിയത്. സുധീർ കുമാർ ഒളിവിലാണ്. സുധീർ കുമാറിന്റെ പഴങ്കാവിലെ വീട്ടിലും ക്രൈംബ്രാഞ്ച് പരിശോധന നടത്തും. സഹകരണ വകുപ്പ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സംഘം പ്രസിഡൻ്റ് അടക്കം അഞ്ചുപേർക്കെതിരെ വടകര പൊലീസ് കേസടുത്തിരുന്നു.
ഈ കേസടക്കം മൂന്ന് കേസുകളാണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നത്. ഇബ്രാഹിംകുട്ടി ഹാജി ആത്മഹത്യചെയ്ത വീട്ടിൽനിന്ന് ലഭിച്ച ഇദ്ദേഹത്തിൻ്റെ ബാഗ്, പേഴ്സ് തുടങ്ങിയവ പൊലീസ് ആർഡിഒ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.
Content Highlight: Crime Branch inspects residence of elderly man who committed suicide over Kadathanadu society investment scam





































