#Sabarimala #Gold Theft Case #PS Prashanth #Devaswom Board #SIT #Kerala High Court
തിരുവനന്തപുരം: ( https://truevisionnews.com/) ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ. തന്നെ ഉടൻ അറസ്റ്റ് ചെയ്തേക്കുമെന്ന് അദ്ദേഹം സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെയാണ് നടപടി.
തന്നെ കസ്റ്റഡിയിലെടുത്തതിന് പിന്നിൽ സർക്കാരിന്റെ രാഷ്ട്രീയ സമ്മർദമാണെന്ന് പ്രശാന്ത് ആരോപിച്ചു. എങ്കിലും കേസുമായി പൂർണ്ണമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ജാർഖണ്ഡിലെ സി.എസ്.ഐ.ആർ. നാഷണൽ മെറ്റലർജിക്കൽ ലാബിൽ നിന്നുള്ള അന്തിമ പരിശോധനാ റിപ്പോർട്ട് കഴിഞ്ഞ മാസം ആറാം തീയതി എസ്.ഐ.ടിക്ക് ലഭിച്ചിരുന്നു. പ്രതികൾ സ്വർണം അപഹരിച്ചതിന്റെ ശാസ്ത്രീയ വിവരങ്ങൾ അടങ്ങിയ ഈ റിപ്പോർട്ടിൽ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ കട്ടിളപ്പാളി കേസിൽ ഒരു മാസത്തിനകം അന്തിമ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈക്കോടതി എസ്.ഐ.ടിയോട് കർശന നിർദ്ദേശം നൽകി. കേസിന്റെ തുടർനടപടികൾ സെപ്റ്റംബർ മൂന്നിലേക്ക് മാറ്റിയതായി കോടതി അറിയിച്ചു.

കേസിന്റെ അന്വേഷണ പുരോഗതിയുടെ ഭാഗമായി എസ്.പി. ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം ദേവസ്വം ആസ്ഥാനത്ത് നിർണായക പരിശോധന നടത്തിയിരുന്നു. 2025-ൽ പി.എസ്. പ്രശാന്ത് ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന സമയത്ത് ശബരിമലയിൽ നിന്ന് സ്വർണപ്പാളികൾ കൊണ്ടുപോയ ഇടപാടുമായി ബന്ധപ്പെട്ട രേഖകളാണ് സംഘം പ്രധാനമായും പരിശോധിച്ചത്.
2019-ൽ നടന്ന ഇടപാടുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ 2025-ൽ മറച്ചുപിടിക്കാൻ ശ്രമം നടന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേസിൽ അന്വേഷണം ഊർജിതമാക്കിയിരിക്കുന്നത്.
Content Highlight: Former Travancore Devaswom Board President P S Prashanth Taken Into Custody in Sabarimala Gold Theft Case
#Sabarimala #Gold Theft Case #PS Prashanth #Devaswom Board #SIT #Kerala High Court







































