വടകര: (vatakara.truevisionnews.com/) നിക്ഷേപങ്ങൾക്ക് ഉയർന്ന വാർഷിക പലിശ വാഗ്ദാനം ചെയ്ത് വടകര വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതായി പരാതി. സ്ഥാപനത്തിൽ പണം നിക്ഷേപിച്ച രണ്ട് പേർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സൊസൈറ്റി ഡയക്ടർ ഉൾപ്പെടെ സന്ദീപ്,ലേഖ എന്നിവർക്കെതിരെ വടകര പോലീസ് കേസെടുത്തു.
ഉയർന്ന ലാഭവിഹിതം വാഗ്ദാനം ചെയ്ത് വിശ്വസിപ്പിച്ച് കാനപള്ളി അടക്കത്തെരു അശ്വതി ശശീന്ദ്രനിൽ നിന്ന് 2024 ജനുവരി മുതൽ വിവിധ തവണകളായി 3,66,000 രൂപ നിക്ഷേപിപ്പിച്ചു. കൂടാതെ വില്യാപ്പള്ളി കൊട്ടിയംവള്ളി കുന്നുമ്മൽ ചന്ദ്രിയിൽ നിന്ന് 2024 ഫെബ്രുവരി മുതൽ 5,50,000 രൂപയും നിക്ഷേപമായി സ്വീകരിച്ചു. എന്നാൽ കാലാവധി കഴിഞ്ഞിട്ടും നിക്ഷേപിച്ച തുകയോ വാഗ്ദാനം ചെയ്ത ലാഭവിഹിതമോ തിരിച്ചുനൽകാതെ സൊസൈറ്റി അധികൃതർ വിശ്വാസവഞ്ചന കാണിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.
രണ്ട് പരാതികളിലുമായി ഒമ്പത് ലക്ഷത്തിലധികം രൂപയുടെ തട്ടിപ്പാണ് പ്രാഥമികമായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വഞ്ചനാക്കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സൊസൈറ്റിയുടെ പ്രവർത്തനങ്ങളെക്കുറിച്ചും കൂടുതൽ പേർ തട്ടിപ്പിനിരയായിട്ടുണ്ടോ എന്നും പോലീസ് പരിശോധിച്ചുവരികയാണ്.
Case registered against Vadakara Vishwadeepti Society for fraud of lakhs by promising high interest on deposits











































