#LATEST NEWS #Vilyappally #VADAKARA #Vishwadeepti Society
വടകര: (https://vatakara.truevisionnews.com/) വടകര വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്ന സ്ഥാപനത്തിനെതിരെ ഒരേ ദിവസം മൂന്ന് എഫ്.ഐ.ആറുകളാണ് പോലീസ് രജിസ്റ്റർ ചെയ്തത്. ദിനംപ്രതി നിരവധി പരാതികളാണ് സൊസൈറ്റിക്കെതിരെ ഇതിനോടകം റിപ്പോർട്ട് ചെയ്തത് . ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപകരിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത് വഞ്ചിച്ചതായാണ് പരാതി . സ്ഥാപനത്തിന്റെ ഡയറക്ടർമാരായ പ്രതികൾക്കെതിരെ വിശ്വാസവഞ്ചനയ്ക്കും ചതിക്കുറ്റത്തിനുമാണ് കേസ്.
വില്യാപ്പള്ളി സ്വദേശികളായ മൂന്ന് സ്ത്രീകളുടെ പരാതിയിലാണ് വടകര പോലീസ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. ഇവരിൽ നിന്നായി മാത്രം ഏകദേശം 14.70 ലക്ഷം രൂപയാണ് സൊസൈറ്റി തട്ടിയെടുത്തത്.
വില്യാപ്പള്ളി വണ്ണാന്റെകുന്നുമ്മൽ ജലജ 5,20,000 രൂപയാണ് നിക്ഷേപിച്ചത്. അമരാവതി പെട്രോൾ പമ്പിന് സമീപം താമസിക്കുന്ന ഗ്രീഷ്മയിൽ നിന്ന് 2024 മാർച്ച് 5 മുതൽ പല തവണകളിലായി 7,00,000 (ഏഴ് ലക്ഷം) രൂപയാണ് സൊസൈറ്റി അധികൃതർ കൈപ്പറ്റിയത്.അരിയമുള്ളതിൽ ഹൗസ്, വില്യാപ്പള്ളി ശാരദ 2024 മുതൽ പല തവണകളിലായി 2,50,000 രൂപയാണ് ശാരദ സൊസൈറ്റിയിൽ നിക്ഷേപിച്ചത്.
ഉയർന്ന വാർഷിക പലിശ തരാമെന്ന് ഡയറക്ടർമാർ വിശ്വസിപ്പിച്ചതിനെ തുടർന്നായിരുന്നു നിക്ഷേപം. എന്നാൽ കാലാവധി കഴിഞ്ഞിട്ടും മുതലോ അതിന്റെ ലാഭവിഹിതമോ തിരികെ നൽകാതെ വഞ്ചിച്ചെന്നാണ് പരാതി.
സ്ഥാപനത്തിൽ പണം നിക്ഷേപിച്ചാൽ ആകർഷകമായ വാർഷിക പലിശ നൽകാമെന്ന് ഡയറക്ടർമാർ നേരിട്ട് നിക്ഷേപകരെ വിശ്വസിപ്പിച്ചായിരുന്നു പണം തട്ടിയത്. ഒരേ ദിവസം തന്നെ മൂന്ന് വലിയ പരാതികൾ ഉയർന്നതോടെ സൊസൈറ്റിക്കെതിരെ കൂടുതൽ നിക്ഷേപകർ രംഗത്തെത്തുമെന്നാണ് സൂചന. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Highlight: Huge investment scam in Vishwadeepti Society, three FIRs in Vadakara on the same day; Vilyappally natives lost lakhs












































