#Latest news #Jithin Bhaskar #Kafir screenshot case #Vadakara
വടകര : (vatakara.truevisionnews.com) വടകര കാഫിർ സ്ക്രീൻഷോട്ട് കേസിലെ പ്രതിയും ഡി വൈ എഫ് ഐ നേതാവുമായ ജിതിൻ ഭാസ്കറിന്റെ ജാമ്യാപേക്ഷയിൽ കോടതി മറ്റന്നാൾ വിധി പറയും. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയിൽ ജാമ്യഹർജിന്മേലുള്ള വാദപ്രതിവാദങ്ങൾ പൂർത്തിയായി.
ജിതിൻ ഭാസ്കർ മനഃപൂർവം തെളിവ് നശിപ്പിച്ചതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഫോണിലെ നിർണായക രേഖകൾ തിരിച്ചുപിടിക്കാൻ കഴിയാത്ത വിധം നശിപ്പിച്ചതായും ഇതിന്റെ ശാസ്ത്രീയ പരിശോധനാ ഫലം കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. പ്രതിക്ക് ജാമ്യം നൽകിയാൽ കൂടുതൽ തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് പൊലീസിന്റെ റിപ്പോർട്ട്.
എന്നാൽ, തനിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയാണെന്ന് ജിതിൻ ഭാസ്കർ കോടതിയിൽ വാദിച്ചു. ഫോൺ റിസെറ്റ് ചെയ്യുന്നത് തെളിവ് നശിപ്പിക്കലായി കാണാൻ കഴിയില്ലെന്നും, സ്ക്രീൻഷോട്ട് പ്രചരിച്ചതിനെ തുടർന്ന് വടകരയിൽ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും ജിതിൻ പറഞ്ഞു. കഴിഞ്ഞ ഒന്നര വർഷമായി താൻ അന്വേഷണത്തോട് പൂർണ്ണമായി സഹകരിക്കുന്നുണ്ടെന്നും ജിതിൻ ചൂണ്ടിക്കാട്ടി.
അതേസമയം, കേസിൽ പ്രതി ചേർക്കപ്പെടുമെന്ന വിലയിരുത്തലിനെ തുടർന്ന് മറ്റൊരു ഡി വൈ എഫ് ഐ നേതാവായ റിബേഷ് രാമകൃഷ്ണനും മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിട്ടുണ്ട്. റിബേഷിന്റെ മുൻകൂർ ജാമ്യഹർജി ജൂലൈ 3-ന് കോഴിക്കോട് ജില്ലാ സെഷൻസ് കോടതി പരിഗണിക്കും.
Content Highlight: Jithin Bhaskar's bail verdict in Kafir screenshot case the day after tomorrow
#Latest news #Jithin Bhaskar #Kafir screenshot case #Vadakara












































