വടകര : (https://vatakara.truevisionnews.com/) വടകര തിരുവള്ളൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ വീട്ടിൽ പോലിസ് അതിക്രമമെന്ന് പരാതി . പ്രസവിച്ചു കിടന്ന യുവതിയുടെ മുറിയിൽ പരിശോധന നടത്തിയെന്നാണ് ആരോപണം . തിരുവള്ളൂർ സിദ്ദിഖിന്റെ വീട്ടിലാണ് പരിശോധന നടത്തിയത്.
യൂത്ത് കോൺഗ്രസ് പ്രവർത്തകൾ പ്രതിഷേധിച്ചതോടെ പരിശോധന പാതിവഴിയിൽ നിർത്തി പൊലീസ് മടങ്ങുകയായിരുന്നു. തിരുവള്ളൂരിൽ കഴിഞ്ഞ ഒരാഴ്ച മുൻപ് നടന്ന സി.പി.എം - യു.ഡി.എഫ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതിയാണ് സിദ്ദിഖ്. ഈ കേസിലെ അന്വേഷണത്തിന്റെ ഭാഗമായാണ് പോലീസ് രാത്രിയിൽ വീട്ടിലെത്തിയത്.
സിദ്ദിഖ് വീട്ടിലില്ലാത്ത സമയത്ത് എത്തിയ പോലീസ് സംഘം പ്രസവിച്ചു കിടന്ന യുവതിയുടെ മുറിയിലടക്കം അതിക്രമിച്ചു കയറി പരിശോധന നടത്തി. പോലീസുകാർ വീട്ടുകാരോട് അസഭ്യമായി പെരുമാറിയെന്നും വേണെമെങ്കിൽ അടിവസ്ത്രമടക്കം പരിശോധിക്കുമെന്നു പറഞ്ഞതായും യൂത്ത് കോൺഗ്രസ് പ്രവർത്തകൾ ആരോപിക്കുന്നു.
യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇന്ന് വടകര റൂറൽ എസ്.പിക്ക് നേരിട്ട് പരാതി നൽകി. സിദ്ദിഖിനെതിരെ മാത്രം പോലീസ് കരുതിക്കൂട്ടി നടപടിയെടുക്കുകയാണെന്നാണ് പ്രധാനമായും ഉന്നയിക്കുന്ന ആരോപണം.
Complaint alleging police violence at Youth Congress worker's house in Vadakara's Thiruvallur




































