#Latest news #Kasim #SIT #Kafir screenshot case #vadakara
കോഴിക്കോട്:(vatakara.truevisionnews.com) വടകര ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് വിവാദമായ 'കാഫിർ സ്ക്രീൻഷോട്ട്' കേസിൽ യൂത്ത് ലീഗ് നേതാവ് പി.കെ. കാസിമിനെ പ്രതിസ്ഥാനത്ത് നിന്ന് പ്രത്യേക അന്വേഷണ സംഘം എസ്ഐടി ഒഴിവാക്കി. കാസിമല്ല സ്ക്രീൻഷോട്ട് നിർമിച്ചതെന്ന് വ്യക്തമായ സാഹചര്യത്തിലാണ് നടപടി. കാസിമിനെ പ്രതിപ്പട്ടികയിൽ നിന്ന് നീക്കിയതായി പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകി.
സിപിഎം നേതാവ് ഭാസ്കരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കാസിമിനെതിരെ ആദ്യമേ കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ, തന്റെ നിരപരാധിത്വം തെളിയിക്കാൻ കാസിം മൂന്ന് ഫോണുകൾ അന്വേഷണ സംഘത്തിന് ഹാജരാക്കിയിരുന്നു. ഈ ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് കാസിമിന് സ്ക്രീൻഷോട്ടുമായി ബന്ധമില്ലെന്ന് പോലീസ് സ്ഥിരീകരിച്ചത്. സംഭവത്തിൽ പിന്നീട് കാസിമും പോലീസിൽ പരാതി നൽകിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ നിലവിൽ റിമാൻഡിലാണ്. ജിതിൻ്റെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. ഇതിനിടെ, കേസിൽ പ്രതി ചേർക്കപ്പെട്ടേക്കുമെന്ന സൂചനയെ തുടർന്ന് ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചിട്ടുണ്ട്.
2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ ഷാഫി പറമ്പിലും കെ.കെ. ശൈലജയും തമ്മിൽ നടന്ന ശക്തമായ പ്രചാരണത്തിനിടയിലാണ് വിവാദ സ്ക്രീൻഷോട്ട് പുറത്തുവന്നത്. യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ അഞ്ച് നേരം നിസ്കരിക്കുന്ന ദീനിയായ ചെറുപ്പക്കാരനാണെന്നും, 'കാഫിറായ' എൽഡിഎഫ് വനിതാ സ്ഥാനാർത്ഥിക്കാണോ വോട്ട് ചെയ്യേണ്ടതെന്ന് ചിന്തിക്കണമെന്നുമായിരുന്നു ഈ വ്യാജ സ്ക്രീൻഷോട്ടിന്റെ ഉള്ളടക്കം.
Content Highlight: In the 'Kafir screenshot' case, the SIT has submitted a report to the court dropping Youth League leader Kasim from the list of accused







































