#Latest news #Vadakara Abhijit death #Kozhikode crime news #Kerala local news
അഴിയൂർ : (vatakara.truevisionnews.com) വടകര അഴിയൂരിൽ പതിനേഴുകാരനായ അഭിജിത്ത് വീട്ടിനുള്ളിൽ ജീവനൊടുക്കിയ സംഭവം ആൾക്കൂട്ട വിചാരണയിലും ക്രൂരമായ മർദ്ദനത്തിലും മനംനൊന്താണ് അഭിജിത്ത് ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിന്റെ പരാതി. നാട്ടുകാരായ ആറു പേർ ചേർന്ന് തങ്ങളെ അതിക്രൂരമായി മർദ്ദിച്ചതായി അഭിജിത്തിന്റെ സുഹൃത്തുക്കൾ വെളിപ്പെടുത്തി.
ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് ആരോപിച്ചായിരുന്നു അക്രമികൾ യുവാക്കളെ തടഞ്ഞുവെച്ച് ചോദ്യം ചെയ്തത്. അഭിജിത്തിനെ ജോലിസ്ഥലത്ത് നിന്ന് നിർബന്ധപൂർവ്വം വിളിച്ചുവരുത്തുകയായിരുന്നു. ഈ വിവരം വീട്ടിൽ പറയുമെന്ന് ഭീഷണിപ്പെടുത്തുകയും കാറിലേക്ക് ബലമായി വലിച്ച് കയറ്റി കൊണ്ടുപോയി മർദ്ദിക്കാൻ ശ്രമിക്കുകയും ചെയ്തതായി സുഹൃത്തുക്കൾ പറഞ്ഞു.
സംഭവസമയത്ത് ഈ സംഘം അഭിജിത്തിനെ വളഞ്ഞിട്ട് ചോദ്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കൂടാതെ അഭിജിത്തിന്റെ മൊബൈൽ ഫോണും ഇവർ പിടിച്ചുവെച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് അഴിയൂർ സ്വദേശിയായ അഭിജിത്തിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മരണത്തിന് രണ്ട് ദിവസം മുൻപാണ് ഈ ക്രൂര സംഭവം അരങ്ങേറിയത്. നാട്ടുകാരുടെ ഭാഗത്തുനിന്നുണ്ടായ പരസ്യമായ വിചാരണയും അപമാനവുമാണ് കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

സംഭവത്തിൽ കുടുംബം ചോമ്പാല പോലീസിൽ പരാതി നൽകി. നിലവിൽ അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പുറത്തുവന്ന ദൃശ്യങ്ങളുടെയും സുഹൃത്തുക്കളുടെ മൊഴിയുടെയും അടിസ്ഥാനത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Highlight: Kozhikode Vadakara 17 Year Old Boy Abhijit Suicide Case Allegation of Moral Policing and Assault
#Latest news #Vadakara Abhijit death #Kozhikode crime news #Kerala local news







































