#Latest news #Vadakara #BusStrike #Conductor #Kerala
വടകര: (vatakara.truevisionnews.com) ബസ് കണ്ടക്ടറെ മർദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് വടകര-തലശ്ശേരി റൂട്ടിലെ സ്വകാര്യ ബസുകൾ ഇന്നലെ പണിമുടക്കി. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുന്നില്ലെങ്കിൽ 22 മുതൽ വടകര താലൂക്കിൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് തൊഴിലാളി യൂണിയൻ സംയുക്ത സമിതി അറിയിച്ചു.
ലസിത ബസിലെ കണ്ടക്ടർ സജാദിനെയാണ് കഴിഞ്ഞ വെള്ളിയാഴ്ച രാത്രി കുഞ്ഞിപ്പള്ളിയിൽ വെച്ച് ഒരു സംഘം ആളുകൾ ആക്രമിച്ചത്. പരിക്കേറ്റ സജാദ് വടകര സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണം മൊബൈലിൽ പകർത്തിയ ചോറോട് സ്വദേശി അഭിനവിനെയും സംഘം മർദിച്ചു.
സംഭവത്തിൽ പോലീസ് പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ആരോപിച്ചാണ് തൊഴിലാളി സംഘടനകളുടെ പ്രതിഷേധം. തൊഴിലാളികൾക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം ഉറപ്പാക്കണമെന്നും പ്രതികളെ വേഗത്തിൽ പിടികൂടണമെന്നും സംയുക്ത സമിതി യോഗം ആവശ്യപ്പെട്ടു.
എം. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ എ. സതീശൻ, മടപ്പള്ളി മോഹനൻ, ഇ. നാരായണൻ നായർ, വിനോദ് ചെറിയത്ത്, കെ. പ്രകാശൻ, പി. സജീവ് കുമാർ, മജീദ് അറക്കിലാട് എന്നിവർ സംസാരിച്ചു.ബസ് പണിമുടക്ക് മൂലം വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ ഏറെ ബുദ്ധിമുട്ടി.

ദീർഘദൂര ബസുകളെയും കെ.എസ്.ആർ.ടി.സി ബസുകളെയുമാണ് പലരും ആശ്രയിച്ചത്. ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ നിർത്താത്ത സ്ഥലങ്ങളിലുള്ളവർക്ക് യാത്ര ഏറെ പ്രയാസമായി.
Content Highlight: Private Buses Strike in Vadakara-Thalassery Route Over Conductor Attack














































