#Latest news #Vadakara #Adakkatharu #Building #Safety #Kerala
വടകര: (vatakara.truevisionnews.com) ദേശീയപാതയോരത്ത് പാതി പൊളിച്ച കെട്ടിടങ്ങൾ അപകടഭീഷണി ഉയർത്തുന്നു. അടയ്ക്കാത്തെരുവിലെ മൂന്ന് കെട്ടിടങ്ങളാണ് നവീകരണത്തിന്റെ ഭാഗമായി പാതി പൊളിച്ച നിലയിൽ തുടരുന്നത്. ഇവ കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും വലിയ ഭീഷണിയാണ്.
അടയ്ക്കാത്തെരു എസ്.ബി.ഐ.ക്ക് സമീപത്തെ കെട്ടിടത്തിന്റെ ഒരു ഭാഗം മാത്രമാണ് പൊളിച്ചിട്ടുള്ളത്. ബാക്കിഭാഗം കാടു മൂടിക്കിടക്കുകയാണ്. ചുമരിൽ നിന്ന് കല്ലുകൾ പുറത്തേക്ക് തള്ളിനിൽക്കുന്നുണ്ട്. ഏത് സമയത്തും ഇവ റോഡിലേക്ക് വീഴാനുള്ള സാധ്യതയുണ്ട്.
ശക്തമായ മഴയിൽ കെട്ടിടം ഇടിഞ്ഞു വീഴുമോയെന്ന ആശങ്കയും നിലനിൽക്കുന്നു.കെട്ടിട ഉടമയും മുൻ വാടകക്കാരനും തമ്മിൽ കേസ് നടക്കുന്നതിനാലാണ് ബാക്കിഭാഗം പൊളിച്ചുമാറ്റാത്തത്. കൈനാട്ടി ഭാഗത്തുനിന്ന് പയ്യോളി ഭാഗത്തേക്ക് പോകുന്ന സർവീസ് റോഡിന്റെ സമീപത്താണ് കെട്ടിടം.
എസ്.ജി.എം.എസ്.ബി സ്കൂളിലെ വിദ്യാർഥികളും എസ്.ബി.ഐയിലേക്ക് വരുന്നവരും ദിവസവും ഈ വഴിയിലൂടെ പോകുന്നുണ്ട്.കോഫിഹൗസിന് സമീപത്തെ മറ്റ് രണ്ട് നാലുനില കെട്ടിടങ്ങളുടെയും ജനലുകളും ഭാഗങ്ങളും പൊളിച്ചിട്ടുണ്ട്. ഇവയ്ക്ക് ബലക്ഷയം ഉണ്ടായിട്ടുണ്ടോ എന്ന സംശയവുമുണ്ട്.

ഉടൻ പൊളിച്ചുമാറ്റുകയോ ബലപ്പെടുത്തുകയോ ചെയ്തില്ലെങ്കിൽ വലിയ അപകടം സംഭവിക്കുമെന്നാണ് നാട്ടുകാരുടെ ആശങ്ക.കെട്ടിടങ്ങൾ പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് നഗരസഭയിൽ പരാതി നൽകിയിട്ടുണ്ടെന്ന് വാർഡ് കൗൺസിലർ കെ. സുനിൽകുമാർ പറഞ്ഞു. എന്നാൽ ഇതുവരെ നടപടിയായിട്ടില്ല.
Content Highlight: Half Demolished Buildings at Adakkatharu Vadakara Pose Danger to Public
#Latest news #Vadakara #Adakkatharu #Building #Safety #Kerala














































