#Latest News #Fake Call #Minister Post Scam #Vidya Balakrishnan #Kozhikode Cyber Police #Priyanka Gandhi
കോഴിക്കോട്: ( www.truevisionnews.com ) പ്രിയങ്ക ഗാന്ധി എംപിയുടെ ഓഫീസിന്റെ പേരിൽ മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് പണം തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ രണ്ട് പേർ കോഴിക്കോട് സൈബർ പൊലീസിന്റെ പിടിയിലായി. ഡൽഹി സ്വദേശികളായ നിതിൻ കുമാർ, ഗൗരവ് എന്നിവരാണ് അറസ്റ്റിലായത്.
കേരളത്തിൽ ഉടൻ മന്ത്രിസഭാ പുനഃസംഘടന ഉണ്ടാകുമെന്നും 3 കോടി രൂപ നൽകിയാൽ മന്ത്രിസ്ഥാനം ലഭിക്കുമെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. എലത്തൂർ എംഎൽഎ വിദ്യ ബാലകൃഷ്ണന്റെ വാട്സാപ്പ് നമ്പറിലേക്കാണ് "പ്രിയങ്ക ഗാന്ധിയുടെ ഓഫീസിൽ നിന്ന്" എന്ന പേരിൽ ഫോൺ കോൾ എത്തിയത്.
ഇംഗ്ലീഷിലായിരുന്നു തട്ടിപ്പുകാരുടെ സംസാരം. പണം നൽകി എങ്ങനെയാണ് മന്ത്രിയാകുന്നത് എന്ന് എംഎൽഎ തിരിച്ചുചോദിച്ചപ്പോൾ തട്ടിപ്പുസംഘം മുഴുവൻ പദ്ധതിയും വിശദീകരിച്ചു. സംശയം തോന്നിയ ഉടൻ വിദ്യ ബാലകൃഷ്ണൻ പ്രിയങ്ക ഗാന്ധിയുടെ ഓഫീസുമായി ബന്ധപ്പെട്ടു.
അത്തരത്തിൽ ഒരു ഫോൺ സന്ദേശവും നൽകിയിട്ടില്ലെന്ന് ഓഫീസ് അധികൃതർ സ്ഥിരീകരിച്ചു. തുടർന്നാണ് എംഎൽഎ കോഴിക്കോട് സൈബർ പൊലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഡൽഹിയിൽ നിന്ന് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

പണം തട്ടിയെടുക്കുക എന്നത് മാത്രമായിരുന്നു ലക്ഷ്യമെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി സൈബർ പൊലീസ് പറഞ്ഞു. പ്രതികളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ഇവർ ഇതുപോലെ മറ്റ് നേതാക്കൾക്കും സമാനമായ കോളുകൾ ചെയ്തിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുന്നുണ്ട്.
ഉന്നത രാഷ്ട്രീയ നേതാക്കളുടെ പേര് ഉപയോഗിച്ച് നടക്കുന്ന സൈബർ തട്ടിപ്പുകളിൽ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. സംശയകരമായ ഫോൺ കോളുകൾ ലഭിച്ചാൽ ഉടൻ പൊലീസിലോ സൈബർ സെല്ലിലോ വിവരം അറിയിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
Content Highlight: 2 Arrested in Kozhikode for Fake Call Offering Minister Post in Priyanka Gandhi's Name
#Latest News #Fake Call #Minister Post Scam #Vidya Balakrishnan #Kozhikode Cyber Police #Priyanka Gandhi













































