#Latest News #Sabarimala #Kantararu Rajeevar #Travancore Devaswom Board #Gold Smuggling Case
തിരുവനന്തപുരം: ( www.truevisionnews.com ) ശബരിമല തന്ത്രിസ്ഥാനത്ത് കണ്ഠരര് രാജീവരർ തുടരണമോ എന്ന കാര്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്ന് നിർണായക തീരുമാനമെടുക്കും. ബോർഡ് യോഗത്തിലാണ് അന്തിമ തീരുമാനം ഉണ്ടാകുക.
സ്വർണക്കൊള്ള കേസിൽ പ്രതിസ്ഥാനത്ത് വന്നതും കോടതി കർശന ജാമ്യവ്യവസ്ഥകൾ ഏർപ്പെടുത്തിയതുമാണ് രാജീവരുടെ തന്ത്രിസ്ഥാനം സംബന്ധിച്ച് അനിശ്ചിതത്വം സൃഷ്ടിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ചുമതലയിൽ നിന്ന് മാറ്റുന്ന കാര്യവും ബോർഡ് ഗൗരവമായി പരിഗണിക്കുന്നുണ്ട്.
അതേസമയം, പകരം തന്റെ മകൻ ബ്രഹ്മദത്തന് തന്ത്രിസ്ഥാനം നൽകണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവരർ അടുത്തിടെ ദേവസ്വം ബോർഡിന് കത്ത് നൽകിയിരുന്നു. അനാരോഗ്യം ചൂണ്ടിക്കാട്ടിയാണ് ഒഴിവാകാൻ ആവശ്യപ്പെടുന്നത്. ചടങ്ങുകൾ നിർവഹിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
നവംബർ 16ന് തുടങ്ങുന്ന മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തെ ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനത്തിനുള്ള ഇന്റർവ്യൂ പ്രക്രിയയിൽ നിന്നും തന്നെ ഒഴിവാക്കണമെന്നും രാജീവരർ ബോർഡിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്.തന്ത്രിസ്ഥാനം സംബന്ധിച്ച് ബോർഡിന് അനുയോജ്യമായ തീരുമാനം എടുക്കാമെന്ന ഹൈക്കോടതിയുടെ നിർദേശം കൂടി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇന്നത്തെ യോഗം ഏറെ പ്രാധാന്യമർഹിക്കുന്നത്.

ശബരിമലയിലെ താന്ത്രിക അവകാശമുള്ള താഴ്മൺമഠത്തിൽ നിന്നുള്ള കണ്ഠരര് മോഹനരും രാജീവരരുമാണ് ഇതുവരെ തന്ത്രിസ്ഥാനം വഹിച്ചിരുന്നത്. ജസ്റ്റിസ് പരിപൂർണൻ കമ്മീഷന്റെ നിർദേശപ്രകാരം മോഹനരെ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയപ്പോൾ മകൻ മഹേഷ് മോഹനരെ തന്ത്രിയായി നിയമിച്ചിരുന്നു.
സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായതിനാൽ നിലവിലെ സാഹചര്യത്തിൽ തന്ത്രിപദവിയിൽ തുടരുന്നത് ഉചിതമല്ലെന്ന് വിലയിരുത്തിയാണ് രാജീവരർ സ്വയം പിൻവാങ്ങാൻ തീരുമാനിച്ചതെന്നാണ് സൂചന. ബോർഡിന്റെ തീരുമാനം മണ്ഡല-മകരവിളക്ക് തീർത്ഥാടന ക്രമീകരണങ്ങളെയും സ്വാധീനിക്കും
Content Highlight: Sabarimala Tantri Decision Today: Travancore Devaswom Board to Decide on Kantararu Rajeevar
#Latest News #Sabarimala #Kantararu Rajeevar #Travancore Devaswom Board #Gold Smuggling Case













































