വടകര: മനുഷ്യമനസ്സുകളിൽ മാനവികത പടർത്തുന്ന ഉത്തമ കലാരൂപമാണ് സംഗീതമെന്ന് പ്രശസ്ത സംഗീതജ്ഞൻ വിദ്യാധരൻ മാസ്റ്റർ പറഞ്ഞു. ഗായകനും എഴുത്തുകാരനുമായ വിടി മുരളിയുടെ സപ്തതി ആഘോഷ ഭാഗമായി മടപ്പള്ളി കോളേജ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ 'വാഗ്ക്മ' സംഘടിപ്പിച്ച ഓർമ്മയിലെ തേൻതുള്ളി ആദരവ് പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്ന് അദ്ദേഹം.
മറ്റ് കലകളിൽനിന്ന് സംഗീതത്തിനുള്ള സവിശേഷത അതിൻ്റെ വൈവിധ്യങ്ങളും ജനകീയതയുമാണ്. മലയാളികളുടെ സംസ്കൃതിയിലെ അമൂല്യമായ ഈടുവെപ്പുകളാണ് ചലച്ചിത്രഗാനങ്ങൾ. നിരവധി മഹാപ്രതിഭകളാണ് മലയാള ചലച്ചിത്രഗാന ശാഖയ്ക്ക് വെളിച്ചവും ഊർജവും പകർന്നത്.
അവരുടെ പാട്ടുപാരമ്പര്യത്തെ നവമാധ്യമ സാധ്യതകളെ ഉപയോഗപ്പെടുത്തി തലമുറകൾക്ക് കൈമാറുന്ന കൃതഹസ്തനായ ഗായകനാണ് വി ടി മുരളിയെന്ന് അദ്ദേഹം പറഞ്ഞു. വടകര ടൌൺ ഹാളിൽ .ചരിത്രകാരൻ പി ഹരീന്ദ്രനാഥ് അധ്യക്ഷനായി. ഉപഹാര സമർപ്പണം ഗാനരചയിതാവ് റഫീഖ് അഹമ്മദ് നിർവഹിച്ചു.
നിരൂപകൻ കെവി സജയ്, ടി കെ വിജയരാഘവൻ എന്നിവർ സംസാരിച്ചു. സുകൃതം സ്കോളർഷിപ്പ് വിതരണം മടപ്പള്ളിഗവ: കോളേജ് പ്രിൻസിപ്പൽ പി എം ഷിന് നിർവഹിച്ചു. ആഷിക് അഹമ്മദ് സ്വാഗതവും പിപി രാജൻ നന്ദിയും പറഞ്ഞു. പ്രശസ്ത സംഗീതജ്ഞൻ പ്രകാശ് ഉള്ള്യേരി ഹാർമോണിയത്തിൽ വായിച്ച പഴയ പാട്ടുകൾക്ക് നിറഞ്ഞ കൈയ്യടി. തുടർന്ന് ഭാനുപ്രകാശും സംഘ വും നയിച്ച സംഗീത വിരുന്നുമുണ്ടായി.
Music is humanity - Vidyadharan Master









































