വടകര:[vatakara.truevisionnews.com]പാർട്ടി നിശ്ച്ചയിച്ച പ്രസിഡൻ്റ് സ്ഥാനാർത്ഥി പരാജയപ്പെട്ടതിന് പിന്നാലെ വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പദം വീതം വെക്കാൻ സിപിഎം തീരുമാനത്തിനെതിരെ പാർട്ടിയിൽ അമർഷം പുകയുന്നു.
വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പദം വീതം വെക്കാനുള്ള എൽഡിഎഫ് തീരുമാനമാണ് പാർട്ടിയിൽ അമർഷത്തിന് വഴിയൊരുക്കിയത്.
ആദ്യ രണ്ടര വർഷം സിപിഎമ്മും അടുത്ത രണ്ടര വർഷം ആർജെഡിയും പ്രസിഡന്റ് പദം പങ്കിടാൻ ജില്ലാതലത്തിലെടുത്ത തീരുമാനമാണ് അണികളിൽ അമർഷത്തിനിടയാക്കിയിരിക്കുന്നത്.
ഇത്തരമൊരു തീരുമാനം അണികൾക്ക് ഉൾക്കൊള്ളാനാവുന്നതല്ല. ജില്ലാതല തീരുമാനം ലോക്കൽ കമ്മിറ്റികളിൽ റിപ്പോർട്ട് ചെയ്തപ്പോൾ കടുത്ത പ്രതിഷേധമാണ് ഉയർന്നത്. ബ്രാഞ്ച് യോഗത്തിലും സ്ഥിതി വ്യത്യസ്തമാവില്ലെന്നാണ് സൂചന.
വില്യാപ്പള്ളി പോലെ പാർട്ടിയുടെ ശക്തികേന്ദ്രത്തിൽ വീതംവെപ്പെന്ന തീരുമാനം അംഗീകരിക്കാനാവില്ലെന്നാണ് അണികളുടെ പൊതുവികാരം. വടകര ഏരിയയിൽ വടകര മുനിസിപ്പാലിറ്റി കഴിഞ്ഞാൽ വില്യാപ്പള്ളി പഞ്ചായത്തിലേ എൽഡിഎഫിന് ഭൂരിപക്ഷമുള്ളൂ.
മണിയൂർ നഷ്ടപ്പെട്ടു, തിരുവള്ളൂരിൽ സമാസമമാണ്. വില്യാപ്പള്ളിയിലെ വീതംവെപ്പ് പാർട്ടിക്ക് ദോഷമേ വരൂ എന്നാണ് അണികളിൽ പലരും വ്യക്തമാക്കുന്നത്. എൽഡിഎഫിന് ലഭിച്ച 12 വാർഡുകളിൽ ഒമ്പതും സിപിഎമ്മാണ്. രണ്ട് അംഗങ്ങളാണ് ആർജെഡിക്കുള്ളത്.
അതേസമയം അഴിയൂർ ഗ്രാമപഞ്ചായത്തുമായി ബന്ധപ്പെട്ടാണ് വില്യാപ്പള്ളിയിലെ വീതംവെപ്പെന്ന് കേൾക്കുന്നു.
അഴിയൂരിൽ ആദ്യത്തെ രണ്ടര വർഷം ആർജെഡിക്കും അടുത്ത രണ്ടര വർഷം സിപിഎമ്മിനുമാണ്. ഇതിന്റെ ചുവടുപിടിച്ച് വില്യാപ്പള്ളിയിലും പരസ്പരം മാറാമെന്നതാണ് ജില്ലാതലത്തിലെടുത്ത തീരുമാനം. എന്നാൽ അഴിയൂരുമായി വില്യാപ്പള്ളിയെ കുട്ടിക്കെട്ടേണ്ടെന്നാണ് പാർട്ടി അണികളിൽ പലരും ഓർമിപ്പിക്കുന്നത്.
CPM decides to share the post of Villiyapally Grama Panchayat President



































