വടകര: (vatakara.truevisionnews.com) ഇന്ത്യയിൽ ആദ്യമായി നടക്കുന്ന ഗാന്ധി ഫെസ്റ്റ് 2025-ന് വടകരയിൽ ഒരുക്കങ്ങൾ പൂർത്തിയായി. 2025 ഒക്ടോബർ 3, 4, 5 തീയതികളിൽ വടകര ടൗൺഹാളിലാണ് മൂന്ന് ദിവസത്തെ ഫെസ്റ്റ് നടക്കുന്നത്. ഗാന്ധിജിയുടെ സന്ദർശനം കൊണ്ട് ധന്യമായതും സ്വാതന്ത്ര്യ സമരത്തിലെ ഉജ്വല മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ചതുമായ വടകരയിൽ ഫെസ്റ്റ് നടക്കുന്നത് ചരിത്രപരമായി ഏറെ പ്രാധാന്യമർഹിക്കുന്നു.
കൗമുദിയുടെ ത്യാഗത്തെ ഏറെ വിലമതിക്കുകയും അതിനെ ദേശീയ പ്രാധാന്യത്തോടെ ഉയർത്തിക്കാണിക്കുകയും ചെയ്ത ഗാന്ധിജിയുമായി വടകരക്ക് ആഴമായ ബന്ധമുണ്ട്. മാണിക്കത്തിൻ്റെ ത്യാഗം പൊതുശ്രദ്ധയിൽ വന്നില്ലെങ്കിലും വടകരയിലെ ജനങ്ങൾക്ക് അത് കൗമുദിയുടെ ത്യാഗം പോലെതന്നെ ഗാംഭീര്യമുള്ളതാണ്. ഈ രണ്ട് ചരിത്ര സംഭവങ്ങളുടെയും പൈതൃകം നെഞ്ചേറ്റുന്ന വടകരയിലെ ജനങ്ങൾക്ക് ഗാന്ധി ഫെസ്റ്റ് രാഷ്ട്രീയവും വൈകാരികവുമായ ഒരനുഭവമായിരിക്കും.




ഗാന്ധി ഫെസ്റ്റ് എന്ന ആശയത്തിന് വലിയ ജനപിന്തുണയാണ് കേരളത്തിനകത്തും പുറത്തുമുള്ള വിവിധ കോണുകളിൽ നിന്ന് ലഭിക്കുന്നത്. വലിയ ജനപങ്കാളിത്തം ഫെസ്റ്റിൽ ഉണ്ടാകും. പ്രതിനിധികളുടെ ഓൺലൈൻ രജിസ്ട്രേഷൻ ഇതിനകം ആരംഭിച്ചിട്ടുണ്ട്. വിപുലമായ പരിപാടികളാണ് ഗാന്ധി ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്. ഫെസ്റ്റിന് മുന്നോടിയായി യു.പി.സ്‌കൂൾ ക്ലാസ്സുകളിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ മെഗാ ക്വിസ് മത്സരങ്ങളിൽ വടകര താലൂക്കിലെ അയ്യായിരത്തോളം പേർ പങ്കെടുത്തു. വടകര താലൂക്ക് ലൈബ്രറി കൗൺസിലിന്റെ സഹകരണത്തോടെ ഗ്രന്ഥശാലകൾ കേന്ദ്രീകരിച്ച് മുതിർന്നവർക്കുള്ള പ്രസംഗ മത്സരങ്ങളും നടന്നു വരുന്നു.
ക്വിസ്, പ്രസംഗ മത്സരങ്ങളുടെ ഫൈനൽ സപ്തംബർ 27 ന് വടകര സെന്റ് ആന്റണീസ് ഹൈസ്‌കൂളിൽ നടക്കും.ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധിപ്രതിമയുടെ പരിസരത്ത് സ്കൂൾ വിദ്യാർത്ഥികൾ ഗാന്ധി ഗാനങ്ങളാലപിച്ച് വിളംബര ഗാഥ നടത്തും. ഗാന്ധി ഫെസ്റ്റ് 2025 ന്റെ ഔപചാരിക ഉദ്ഘാടനം ഒക്ടോബർ.3ന് മൂന്നു മണിക്ക് വടകര ടൗൺഹാളിൽ ദീർഘകാലം മഹാത്മാ ഗാന്ധിയുടെ സെക്രട്ടറിയായിരുന്ന മഹാദേവ് ദേശായിയുടെ ചെറുമകനും ഇന്ത്യയിലെ ഗാന്ധിയൻ സമര ധാരയിലെ പ്രമുഖ ജനകീയ നേതാവുമായ അഫ്‌ലാത്തൂൺ നിർവ്വഹിക്കും. പി. എൻ. ഗോപീകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. ബഹുമാന്യരായ ഷാഫി പറമ്പിൽ എം.പി., എം.എൽ.എമാരായ കെ.കെ.രമ, കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, ഇ.കെ.വിജയൻ, തുടങ്ങിയവർ ആശംസയർപ്പിക്കും.
ഗാന്ധി ഫെസ്റ്റ് 2025 ൻ്റെ സോവനീറിൻ്റെ പ്രകാശനം പ്രമുഖ കവി കല്പറ്റ നാരായണൻ നിർവ്വഹിക്കും. മത്സര വിജയികൾക്കുള്ള സമ്മാന വിതരണം മുനിസിപ്പൽ ചെയർപേഴ്സൻ കെ.പി. ബിന്ദു നിർവ്വഹിക്കും. വൈകീട്ട് 7 മണിക്ക് ലോക പ്രശസ്ത സംവിധായകൻ ആനന്ദ് പട്‌വർദ്ധൻ്റെ പുതിയ സിനിമയായ വസുധൈവ കുടുംബകം പ്രദർശിപ്പിക്കും. നാല്, അഞ്ച് തീയ്യതികളിലെ സെഷനുകളിൽ വിവിധ വിഷയങ്ങളിലായി നടക്കുന്ന സംവാദങ്ങളിലും പ്രഭാഷണങ്ങളിലും അവതരണങ്ങളിലും ഇന്ത്യയിലെ പ്രമുഖ ഗാന്ധിയൻ ചിന്തകരും എഴുത്തുകാരും സംബന്ധിക്കും. പ്രമുഖ ചരിത്രകാരൻ രാമചന്ദ്രഗുഹയുമായി എസ്.ഗോപാലകൃഷ്ണൻ നടത്തുന്ന ഗാന്ധി സംഭാഷണം ഫെസ്റ്റിൻ്റെ മുഖ്യ ആകർഷണമാണ്. പ്രമുഖ സാമൂഹിക പ്രവർത്തകയും നാടകപ്രവർത്തകയുമായ ശബ്‌നം ഹാശ്മി, കന്നഡ സാഹിത്യകാരൻ നടരാജ് ഹൂലിയാർ, ഗാന്ധിയൻ ചിന്തകരായ പ്രൊഫ. രാജാറാം തോൽപ്പാടി, ഡോ.എം.എസ്.ജോൺ, ഡോ.ബസവരാജ് അക്കി, ഡോ.പി.എം.ഗിരീഷ്, ഡോ.എം.പി.മത്തായി, എഴുത്തുകാരും പ്രഭാഷകരുമായ എം.എൻ.കാരശ്ശേരി, ഡോ.വർഗീസ് ജോർജ്, സണ്ണി.എം.കപിക്കാട്, ഡോ.ഇ.വി.രാമകൃഷ്ണൻ, അൻവർ അലി, പ്രൊഫ.കെ.ഗോപിനാഥൻ, ബോബി തോമസ്, ഡോ.പി.പി.രവീന്ദ്രൻ, ഡോ.രാജേന്ദ്രൻ എടത്തുംകര, തുടങ്ങിയവരും വിവിധ സെഷനുകളിൽ പങ്കെടുക്കും.
ഗാന്ധി കാർട്ടൂൺ, ചിത്രപ്രദർശനം 4 ന് രാവിലെ പ്രമുഖ ചിത്രകാരൻ ഡോ.സുധീഷ് കോട്ടേമ്പ്രം ഉദ്ഘാടനം ചെയ്യും. 4 ന് ഉച്ചക്ക് അൻവർ അലിയുടെ ഗാന്ധി തൊടൽമാല കാവ്യാലാപനവും അന്ന് വൈകുന്നേരം വി.ടി.മുരളിയും സംഘവും ഒരുക്കുന്ന ഗാനാഞ്ജലിയും ഉണ്ടാകും. അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം മാതൃഭൂമി മാനേജിംഗ് ഡയരക്ടരും ഐ.എൻ.എസ്.വൈസ് പ്രസിഡണ്ടുമായ എം.വി. ശ്രേയാംസ് കുമാർ ഉദ്ഘാടനം ചെയ്യും.ഡോ. പി. പവിത്രൻ മുഖ്യ പ്രഭാഷണം നടത്തും. അഞ്ചിന് രാത്രി പത്തനാപുരം ഗാന്ധിഭവന്റെ പുതിയ നാടകം ഗാന്ധിയുടെ പ്രദർശനവും ഉണ്ട്. ഗാന്ധി, സ്വാതന്ത്ര്യസമര സേനാനികൾ, സമര ചരിത്രം വിഷയമാകുന്ന വിവിധ പ്രസാധകർ ഒരുക്കുന്ന പുസ്തക പ്രദർശനവും ഒരുക്കിയിട്ടുണ്ട്. ഗാന്ധി പുസ്തകങ്ങളുടെ പ്രകാശനവും ഫെസ്റ്റ് വേദിയിൽ നടക്കും.
ചെയർമാൻ മനയത്ത് ചന്ദ്രൻ, ഫെസ്റ്റ് ഡയറക്ടർ പി. ഹരീന്ദ്രനാഥ്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ വി.ടി. മുരളി, സോവനീർ കമ്മിറ്റി ചെയർമാൻ വീരാൻ കുട്ടി, ട്രഷറർ പി. പ്രദീപ് കുമാർ, കോർഡിനേറ്റർ പി.കെ. രാമചന്ദ്രൻ, അനുബന്ധ കമ്മിറ്റി കൺവീനർ ടി. രാധാകൃഷ്ണൻ, എക്‌സിബിഷൻ കമ്മിറ്റി കൺവീനർ രമേഷ് രഞ്ജനം എന്നിവർ ചടങ്ങിൽ സംസാരിച്ചു.
Gandhi Fest; Preparations for India's first Gandhi Fest completed in Vadakara













































