അഴിയൂർ: (vatakara.truevisionnews.com) സർക്കാർ ലൈഫ് മിഷൻ പദ്ധതി പ്രകാരം നിർധന കുടുംബത്തിന് നൽകിയ വീടും സ്ഥലവും വാർഡ് മെമ്പർ കൈക്കലാക്കി താമസമാക്കിയ സംഭവത്തിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് വാർഡ് മെമ്പർക്കും മുസ്ലിംലീഗ് നേതാവിനുമെതിരെ മന്ത്രിക്ക് പരാതി നൽകി . അഴിയൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മുസ്ലിം ലീഗ് മെമ്പർ കെ മൈമൂന, അഴിയൂർ പഞ്ചായത്ത് മുസ്ലിംലീഗ് കമ്മറ്റി സെക്രട്ടറി ഇസ്മായിൽ പി പി എന്നിവർക്കെതിരെയാണ് അഴിയൂർ ഗ്രാമ പഞ്ചായത്ത് ഭരണസമിതി അംഗം സാലിം പുനത്തിൽ സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന് പരാതി നൽകിയത്.
അഴിയുർ ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡിലെ വാടക വീട്ടിൽ കഴിയുകയായിരുന്ന നിർധന കുടുംബത്തിന് 2021 ലെ ലൈഫ് ഫേസ് 3 പദ്ധതിയിൽ ഉൾപ്പെടുത്തുകയും 2022ൽ വീടുപണി ആരംഭിക്കുകയും ചെയ്തിരുന്നു. മുഴുവൻ ധനസഹായവും നൽകി 2023ൽ വീട് നിർമ്മാണം പൂർത്തീകരിക്കുകയും ചെയ്തു. 2024 ഏപ്രിൽ 21ന് കുടുംബം ഗൃഹപ്രവേശനം നടത്തി വീട്ടിൽ താമസമാക്കുകയും ചെയ്തു. ലൈഫ്മിഷൻ പദ്ധതി പ്രകാരം ലഭിച്ച വീടും സ്ഥലവും 12 വർഷത്തേക്ക് നിയമപരമായ അവകാശികൾ അല്ലാത്തവർക്ക് വിൽക്കാൻ പാടില്ല എന്നാണ് നിയമം.




ഇക്കാര്യം ആധാരത്തിൽ നിബന്ധന വെക്കുകയും പ്രത്യേക സാഹചര്യങ്ങളിൽ സർക്കാർ അനുമതിയോടുകൂടി ലഭിച്ച പൈസ പലിശ സഹിതം തിരിച്ചടച്ചാൽ മാത്രമേ കൈമാറ്റം പാടുള്ളൂ എന്നാണ് നിയമം. എന്നാൽ കുടുംബം താമസിച്ചിരുന്ന ഒന്നാം വാർഡിലെ മുസ്ലിം ലീഗ് മെമ്പർ കെ മൈമൂന പതിനാറര ലക്ഷം കൊടുത്ത് വിലക്ക് വാങ്ങിയതായി എഗ്രിമെൻറ് ഉണ്ടാക്കുകയായിരുന്നു എന്ന പരാതിക്കാരൻ പറയുന്നു.
ആറുമാസത്തിനുള്ളിൽ ബാക്കി തുക നൽകി രജിസ്റ്റർ ചെയ്യണമെന്നാണ് എഗ്രിമെൻറ് വ്യവസ്ഥ. ഈ എഗ്രിമെൻ്റിൽ സാക്ഷിയായി ഒപ്പിട്ടിരിക്കുന്നത് മുസ്ലിംലീഗ് പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി ഇസ്മയിൽ പിപിയാനിന്നും പരാതിയിൽ വ്യക്തമാക്കുന്നു. കുടുംബത്തിൻ്റെ സാമ്പത്തിക പ്രയാസം മുതലെടുത്ത് വാർഡ് മെമ്പറും പാർട്ടി നേതാവും കൂടി വീട് വിലക്ക് വാങ്ങി മക്കളില്ലാത്ത കുടുംബത്തിന് സർക്കാർ നൽകിയ വീട് നിലനിർത്താൻ ഇടപെടുന്നതിന് പകരം സർക്കാർ അനുമതിക്ക് പോലും കാത്ത് നിൽക്കാതെ നിയമവിരുദ്ധമായ ഇടപാട് നടത്തുകയായിരുന്നുവെന്നും പരാതിയിൽ ആരോപിക്കുന്നു.
27.5.2025ന് അഞ്ചിന് ഭരണസമിതി മുമ്പാകെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി പ്രയാസം ആയതിനാൽ വിൽപ്പന നടത്താൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡൻറ് സെക്രട്ടറി എന്നിവർ ചേർന്ന് അജണ്ട വെച്ചിരുന്നു. ഈ അജണ്ടയിൽ കുടുംബത്തിൻ്റെ കത്തോ മറ്റ് രേഖകളോ ഒന്നും സൂചിപ്പിച്ചിരുന്നില്ല. അജണ്ടയിൽ എട്ട് ലക്ഷം രൂപ ബാധ്യതയുണ്ടെന്നാണ് കാണിച്ചത്. ഇതിൻ്റെ ആധികാരികത സംബന്ധിച്ചും യാതൊരു വിശദീകരണവും ഉണ്ടായിരുന്നില്ല
ഈ കുടുംബത്തിൻറെ സാമ്പത്തിക സ്ഥിതി പരിഹരിക്കാൻ ആവശ്യമായ ഇടപെടൽ നടത്തുകയാണ് വേണ്ടതെന്ന് ചില അംഗങ്ങൾ അഭിപ്രായപ്പെട്ടെങ്കിലും തിരിച്ചടവ് നടത്താതെ തന്നെ വീടും സ്ഥലവും വിൽപ്പന നടത്തുന്നതിന് സംസ്ഥാന വികേന്ദ്രീകരണ ആസൂത്രണ കോഡിനേഷൻ കമ്മിറ്റി മുമ്പാകെ അപേക്ഷ സമർപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ഇതിൻ്റെ ആറുമാസം മുമ്പ് തന്നെ വാർഡ് മെമ്പർ വീടും സ്ഥലവും വാങ്ങാൻ കരാറുണ്ടാക്കിയതായി രേഖകൾ പറയുന്നു. ഇതിന് തുടർച്ചയായി 26.6.2025ന് മറ്റൊരു കരാറും കുടുംബവുമായി ഉണ്ടാക്കിയിട്ടുണ്ട്. ഇതിൽ സംസ്ഥാന സർക്കാരിൻ്റെ അനുമതി ലഭിച്ചില്ലെങ്കിൽ പണം തിരിച്ച് നൽകണമെന്ന വ്യവസ്ഥയും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ആസൂത്രിതമായിട്ടാണ് ഇതെല്ലാം നടന്നതെന്ന് ഇതിലൂടെ വ്യക്തമാണ്. പഞ്ചായത്തിലെ ഉത്തരവാദപ്പെട്ടവരും വാർഡ് മെമ്പർക്ക് കൂട്ട് നിന്നതായി പരാതിയുണ്ട്.
സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന കുടുംബത്തിൻ്റെ പ്രശ്നത്തിന് പരിഹാരം കാണേണ്ട വാർഡ് മെമ്പറും പാർട്ടിയും ഇത് ചൂഷണം ചെയ്തു സർക്കാർ പൊതു ഫണ്ട് നഷ്ടപ്പെടും വിധം പ്രവർത്തിച്ചതായിട്ടാണ് പരാതി. ആയത് സംബന്ധിച്ച് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു സംസ്ഥാന കോർഡിനേഷൻ കമ്മിറ്റി, ജില്ലാ കളക്ടർ ചെയർമാനായ ജില്ലാതല കോർഡിനേഷൻ കമ്മിറ്റി, ലൈഫ് മിഷൻ എന്നിവർക്കും പരാതി സമർപ്പിച്ചിട്ടുണ്ട്. മറ്റ് നിയമ നടപടികളും സ്വീകരിക്കുമെന്ന് സാലിം പുനത്തിൽ പരാതിയിൽ അറിയിച്ചു .
Ward member claims to have taken over house in Azhiyur LIFE project Complaint to minister against member and Muslim League Panchayat Secretary














































