ഓർക്കാട്ടേരി: ചരിത്രപ്രാധാന്യം ഏറെയുള്ള ഉത്സവമാണ് ഓർക്കാട്ടേരി കന്നുകാലി ചന്ത.ചന്തകളും ഉത്സവങ്ങളും എല്ലാനാട്ടിലും കാണാമെങ്കിലും അവയിൽ നിന്നെല്ലാം ഓർക്കാട്ടേരി ചന്തയെ വ്യത്യസ്തമാക്കുന്ന ചിലതുണ്ട്. കടത്തനാട്ടുകാരുടെ ജനകീയ ഉത്സവം തന്നെയാണ് ഓര്‍ക്കാട്ടേരി ചന്ത. വര്‍ഷങ്ങള്‍ പഴക്കമുള്ള ചന്ത ഇവിടത്തെ ശിവ ഭഗവതി ക്ഷേത്രോത്സവത്തിന് അനുബന്ധമായിട്ടാണ് ആരംഭിക്കുന്നത്.





ക്ഷേത്രത്തിലെ ഭഗവതിക്കുള്ള പട്ട് പ്രദേശത്തെ പ്രമുഖ മുസ്ലീം തറവാട്ടില്‍ നിന്നാണ് കൊണ്ട് വരിക. കൊടുങ്ങലൂരില്‍ നിന്നും വന്ന ഭഗവതി പുതുക്കുളങ്ങര എന്ന സ്ഥലത്ത് വെച്ചു കായക്കൊടി മുസ്ലീം തറവാട്ടിലെ പാത്തുമ്മ എന്ന സ്ത്രീക്ക് ദര്‍ശനം നല്‍കി. അതിന്‍റെ സ്മരണക്കായി ഒരു മുസ്ലീം പള്ളിയുണ്ടാക്കാന്‍ സ്ഥലം നല്‍കിയെന്നാണ് ചരിത്രം. പകരമായി ഉത്സവകാലത്ത് ദേവിക്ക് ചാര്‍ത്താന്‍ കാച്ചിമുണ്ട് നല്‍കണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്.

തുടര്‍ന്ന് കായക്കൊടി മുസ്ലിം തറവാട്ടില്‍ നിന്നാണ് വർഷാവർഷം ഭഗവതിക്കുള്ള കാച്ചി മുണ്ട് കൊണ്ടു വരുന്നത്. ക്ഷേത്രത്തിൽ കൊടിയേറുന്ന ഇന്നു തന്നെ ചരിത്ര പ്രസിദ്ധമായ ഓര്‍ക്കാട്ടേരി ചന്തക്കും തുടക്കമിടുന്നു.ഭഗവതിക്ക് ചാർത്താനുള്ള കാച്ചിമുണ്ട് സമർപ്പണത്തോടെ ഈ വർഷത്തെ ഓർക്കാട്ടേരി ശ്രീ ശിവ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവ ചടങ്ങുകൾക്ക് തുടക്കമാകും. ബ്രഹ്മശ്രീ പാറോളി ഇല്ലം വാസുദേവൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നടന്ന പ്രധാന ചടങ്ങുകൾക്ക് ശേഷം ഓർക്കാട്ടേരി മാവുള്ളതിൽ തറവാട് പ്രതിനിധികളായ അബ്ദുള്ളയും ഷുഹൈബ് കുന്നത്തും ഭഗവതിക്ക് ചാർത്താനുള്ള കാച്ചിമുണ്ട് സമർപ്പിച്ചു.

ക്ഷേത്ര മേൽശാന്തി നാരായണൻ കാച്ചിമുണ്ട് ഏറ്റുവാങ്ങി.ഇന്ന് വൈകിട്ട് 4.30 ന് നടക്കുന്ന കൊടിയേറ്റത്തോടെ ഉത്സവവും ചരിത്ര പ്രസിദ്ധമായ ഓർക്കാട്ടേരി ചന്തയും ആരംഭിക്കും. പഞ്ചായത്തിൻ്റെ ഉടമസ്തതയിലുള്ള കാർത്തികപ്പള്ളി റോഡിൽ പഞ്ചായത്ത് ഓഫീസിനടുത്തുള്ള സ്ഥലത്താണ് തൊട്ടിലുകളും, സർക്കസും, മാജിക്കും, മരണക്കിറും, ചെറുതും വലുതുമായ വലതരം വിനോദ പ്രഥമായ കൂടാരങ്ങളും നിരവധി വിൽപ്പനശാലകളും ഇതിൽ ഒരുക്കിയിട്ടുണ്ട്.

ചന്തയോടനുബന്ധിച്ച് പഞ്ചായത്ത് അധികൃതരുടെയും പോലീസിൻ്റെയും നേതൃത്വത്തിൽ മോട്ടോർ തൊഴിലാളി യൂണിയൻ നേതാക്കളുടേയും വ്യാപാരികളുടെയും യോഗം ചേർന്നു. ചന്തയുടെ സുഖമമായ നടത്തിപ്പിന് ഓർക്കാട്ടേരി ടൗണിൽ ചില വാഹന നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ടൗണിൽ അനധികൃതമായ പാർക്കിംഗ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുമുണ്ട്. ഇന്ന് വൈകിട്ട് തുടങ്ങുന്ന ചന്ത ഫെബ്രുവരി അഞ്ചിനാണ് അവസാനിക്കുന്നത്.
Orchatyri Chantha; A cross-cultural model of religious harmony
















































